തിരുവനന്തപുരം: ഓൾ ഇന്ത്യ പെർമിറ്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് തമിഴ്‌നാട് മോട്ടോർവാഹന വകുപ്പ് നടത്തുന്ന ഇടപെടലിൽ വലയുന്നത് മലയാളികൾ. ബംഗ്ലൂരുവിൽ നിന്നും കേരളത്തിലുള്ള യാത്രകൾക്ക് ബസുകൾ തമിഴ്‌നാട് വഴിയാണ് ഉപയോഗിച്ചിരുന്നത്. തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം മലയാളി യാത്രക്കാർക്ക് വെല്ലുവിളിയായി. ബംഗ്ലൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്താൻ യാത്രാ സൗകര്യം ഇതോടെ കുറഞ്ഞു.

സ്വകാര്യ ബസുകളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ നാഗാലാണ്ട് രജിസ്‌ട്രേഷനാണ്. അവിടെ നികുതി കുറവായതു കൊണ്ടാണ് ആ വിലാസത്തിൽ ബസുകൾ രജിസ്റ്റർ ചെയ്യുന്നത്. നഗാലാണ്ട് രജിസ്‌ട്രേഷൻ വാഹനങ്ങൾ ഓടുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാകടയിലും. ഇതു മൂലം തമിഴ്‌നാടിന് വൻ നികുതി നഷ്ടം ഉണ്ടാകുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ. മുമ്പ് പോണ്ടിച്ചേരി രജിസ്‌ട്രേഷൻ വാഹനങ്ങൾക്കെതിരെ കേരളം നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് സമാനമായി നാഗാലാണ്ട് വാഹനങ്ങൾക്കെതിരേയും പരിശോധനയും നടപടിയും കർക്കശമാക്കുകയാണ് തമിഴ്‌നാട്.

രണ്ടു ദിവസം മുമ്പാണ് നാഗാലാണ്ട് വാഹനങ്ങളിൽ തമിഴ്‌നാട് പരിശോധന നടത്താൻ തുടങ്ങിയത്. നാഗാലാണ്ടിൽ രജിസ്റ്റർ ചെയ്ത ബസുകൾ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് തമിഴ്‌നാട് വഴി പോകേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. നാഗർകോവിൽ വടശ്ശേരി ബസ് സ്റ്റാൻഡിൽ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോയ നാല് ബസുകൾ പിടിച്ചിട്ടതു കാരണം യാത്രക്കാർ പെരുവഴിയിലായി. ബെംഗളൂരുവിലേക്കു പോയ വിദ്യാർത്ഥികളാണ് യാത്രക്കാരിൽ അധികവും.

ബുധനാഴ്ച രാത്രി പത്തിനാണ് ബസുകൾ മോട്ടോർവാഹന വകുപ്പ് പരിശോധിച്ചത്. ഇതിൽ നാഗാലാൻഡ് രജിസ്ട്രേഷനുള്ള ബസുമുണ്ടായിരുന്നു. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തമിഴ്‌നാട്ടിലൂടെ റൂട്ട് സർവീസായി ഓടുന്നത് തടഞ്ഞുകൊണ്ടു കഴിഞ്ഞദിവസം തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. 18-നുശേഷം ഇത്തരം യാത്രകൾ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. നാഗർകോവിലിൽ പിടിച്ച ബസിൽ 180ഓളം യാത്രക്കാർ ഉണ്ടായിരുന്നു. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ദീർഘദൂര ബസുകളിൽ യാത്ര തുടരാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ബെംഗളൂരുവിലേക്കു പോകാനുള്ള യാത്രക്കാർക്ക് തമിഴ്‌നാട്ടിലെ ഹൊസൂർ വഴി മാത്രമേ ബസുകൾ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പലരും യാത്ര റദ്ദാക്കി.

കേരളത്തിന്റെ മാതൃകയിൽ തമിഴ്‌നാടും ഓൾ ഇന്ത്യ പെർമിറ്റിന്റെ മറവിൽ ദീർഘദൂര പാതകളിൽ ഓടുന്ന സ്വകാര്യ ബസുകൾക്കെതിരേ നടപടി ശക്തമാക്കുമെന്ന് സൂചനയുണ്ട്. കെ.എസ്.ആർ.ടി.സി.യിൽനിന്നു വ്യത്യസ്തമായി തമിഴ്‌നാട് കോർപ്പറേഷനു ദീർഘദൂര ബസുകൾ കൂടുതലുണ്ട്. ഇതു കൊണ്ടാണ് തമിഴ്‌നാട് പരിശോധന കടുപ്പിക്കുന്നത്. കേരളവും നടപടികളിലേക്ക് കടന്നാൽ ബംഗ്ലൂരുവിലേക്കുള്ള സ്വകാര്യ ബസ് യാത്രകളെല്ലാം പ്രതിസന്ധിയിലാകും. തമിഴ്‌നാട് പരിശോധന കർശനമാക്കിയപ്പോൾ ബംഗ്ലൂരുവിൽ നിന്നും മൈസൂരു വഴി വയനാട് വഴി കോഴിക്കോട് എത്തുകയാണ് നാഗാലാൻഡ് ബസുകൾ.

കോഴിക്കോട് വഴി കേരളത്തിലെ മറ്റിടങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. ഇതുകാരണം തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രാ സമയം ഇരട്ടിയിൽ അധികം കൂടും. വാഹനങ്ങൾ കൂടുന്നത് കാരണം വയനാട് ചുരത്തിൽ അടക്കം ഗതാഗത കുരുക്കും രൂക്ഷമാകാൻ സാധ്യതയുണ്ട്.