മാനന്തവാടി: മാനന്തവാടി ടൗണിനെ വിറപ്പിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞു. മാനന്തവാടി ടൗണിൽ നിന്നും പിടികൂടി കർണാടകയിലെ ബന്ദിപ്പൂരിൽ തുറന്നു വിട്ടതിന് പിന്നാലെയാണ് ആന ചരിഞ്ഞത്. ആന മരിച്ചുവെന്ന വിവരം പുറത്തുവിട്ടത് കർണാടക വനംവകുപ്പ് അധികൃതരാണ്. എന്താണ് ആനയുടെ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇതേ കുറിച്ച് കൃത്യമായി അറിയാൻ പോസ്റ്റുമോർട്ടം നടത്തും. രണ്ടാഴ്‌ച്ചക്കിടെ രണ്ട് തവണ മയക്കുവെടി വെക്കേണ്ടി വന്നതും ആനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.

ശനിയാഴ്ച പുലർച്ചയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം ആനയെ ബന്ദിപ്പൂരിൽ തുറന്നുവിട്ടത്. തുറന്നുവിട്ടു അധികം കഴിയും മുമ്പ് തന്നെ ആന ചരിയുകയായിരുന്നു. മുത്തങ്ങയിലെ എലിഫന്റ് ആംബുലൻസിലാണ് ആനയെ ബന്ദിപ്പുരിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പൂർത്തിയായത്.

മയക്കുവെടി വച്ച് മണിക്കൂറുകൾക്കുള്ളിൽ തണ്ണീർക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി. ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

തണ്ണീർക്കൊമ്പനെ മയക്കാൻ ദൗത്യസംഘം ആദ്യം വെടിയുതിർത്തത് പാളിയെങ്കിലും, രണ്ടാമത്തെ ശ്രമം ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് രണ്ട് ബൂസ്റ്റർ ഡോസും നൽകി. എന്നാൽ മയങ്ങാൻ സമയമെടുത്തതോടെ ആനയെ വാഹനത്തിലേക്കു മാറ്റുന്നത് പ്രതിസന്ധിയിലായി. ഇതിനിടെ, ആനയുടെ ഇടതുകാലിൽ പരുക്കേറ്റതായി റിപ്പോർട്ട് വന്നിരുന്നു. ഒടുവിൽ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് തണ്ണീർക്കൊമ്പനെ എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദാണ് ഉത്തരവിട്ടത്. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്.

പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസൻ ഡിവിഷനിലെ ജനവാസ മേഖലയിൽ പതിവായി എത്തി ഭീതിപരത്തിയിരുന്നതായാണ് വിവരം.