- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബന്ദിപ്പൂരിലെ ആനക്യാമ്പിൽ എത്തിച്ചെങ്കിലും ലോറിയിൽ നിന്നും ഇറക്കാനായില്ല; കുഴഞ്ഞു വീണശേഷം എഴുനേറ്റില്ല; 15 മണിക്കൂറോളം വെള്ളം കിട്ടാത്തത് മരണത്തിലേക്ക് നയിച്ചിരിക്കാമെന്ന് വിലയിരുത്തൽ; കൊമ്പൻ ചരിഞ്ഞത് അറിഞ്ഞ വിഷമത്തിൽ മാനന്തവാടിക്കാരും; 'തണ്ണീർ കൊമ്പൻ' കണ്ണീരാകുമ്പോൾ...
മൈസൂർ: മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർ കൊമ്പന്റെ മരണം മാനന്തവാടിക്കാരെയും കണ്ണീരിലാഴ്‌ത്തി. ആനയുടെ മരണത്തിൽ എല്ലാവർക്കും വിഷമമാണ് ഉണ്ടായതെന്നാണ് പലരും പ്രതികരിച്ചത്. എലിഫന്റ് ആംബുലൻസിൽ ബന്ദിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതർ അറിയച്ചിരിക്കുന്നത്. എലിഫന്റ് ആംബുലൻസ് രാമപുര ക്യാമ്പിലെത്തി നിർത്തിയപ്പോൾ തന്നെ തണ്ണീർ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നുമാണ് കർണാടക വനംവകുപ്പ് അധികൃതർ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല. പിന്നീട് അൽപസമയത്തിനകം ചരിഞ്ഞു.
പെട്ടെന്നുള്ള മരണകാരണം സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോൾ പുരോഗമിക്കുന്നത്. ആനയ്ക്ക് ബാഹ്യമായ പരിക്കുകളോ ആരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് അധികൃതർ പറയുമ്പോഴും 15മണിക്കൂറിലധികം വെള്ളം കിട്ടാതെ കഴിഞ്ഞതിന്റെ അസ്വസ്ഥതകൾ ഉൾപ്പെടെയുണ്ടായിരുന്നിരിക്കാമെന്ന അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. മയക്കുവെടി കൂടി ആതോടെ ആനയ്ക്ക് ഹൃദയാഘാതം ഉണ്ടായിരിക്കാമെന്നുമാണ് കണക്കാക്കുന്നത്.
നാട്ടിലിറങ്ങിയ ആനയെ പിടിച്ചുകൊണ്ടുപോയതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് മാനന്തവാടിക്കാരെ കണ്ണീരിലാഴ്‌ത്തി മരണവാർത്തയെത്തുന്നത്. കൊമ്പൻ ചരിഞ്ഞുവെന്നറിഞ്ഞത് വളരെ വിഷമമായെന്നും നാട്ടിലിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും ശാന്തനായിരുന്നുവെന്നും മാനന്തവാടിയിലെ നാട്ടുകാർ പറഞ്ഞു.
വയനാട്ടിലെ ഡിഎഫ്ഒമാരും രാമപുരയിലെത്തിയിട്ടുണ്ട്. എലഫന്റ് സ്‌ക്വാഡിലെ കോർ ടീമും ക്യാമ്പിൽ തുടരുന്നുണ്ട്. കേരള -കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നത്. ആനയെ കൈമാറുന്നത് വരെ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും ബാഹ്യമായ ആരോഗ്യ പ്രശ്‌നങ്ങളും കണ്ടിരുന്നില്ലെന്നും മയക്കുവെടി ഏറ്റാൽ ഉള്ള പതിവ് ക്ഷീണം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് വെറ്ററിനറി ടീം പറയുന്നത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ആന തീറ്റയും വെള്ളവും കൃത്യമായി എടുത്തിരുന്നില്ലെന്നും സൂചനയുണ്ട്.
നിർജലീകരണം ആനയുടെ സ്ഥിതി മോശമാകാൻ കാരണമായിട്ടുണ്ടാകാം എന്നും വെറ്ററിനറി മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നുണ്ട്. മാനന്തവാടിയിലെത്തിയ ആന ഇന്നലെ രാവിലെയാണ് പുഴയിൽ ഇറങ്ങിയത്. അതിനുശേഷം ആന ജലസ്രോതസ്സുകൾ ഇല്ലാത്ത സ്ഥലത്താണ് അന തുടർന്നത്. 15 മണിക്കൂറോളമാണ് മതിയായ വെള്ളം കിട്ടാതെ ആന നിന്നത്. മയക്കുവെടി കൊണ്ടാൽ കൂടുതൽ നിർജലീകരണം സംഭവിക്കാനുള്ള സാധ്യതയമുണ്ട്. ഇലക്ട്രൊലൈറ്റ് അളവ് കുറയാമെന്നും ഇത് ഹൃദയാഘാതം ഉണ്ടാക്കാമെന്നും തുടർച്ചയായി മണ്ണ് വാരി എറിഞ്ഞത് സൂചനയാണെന്നും വന്യജീവി വിദഗ്ദ്ധർ പറയുന്നു. എന്തായാലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിനുശേഷമായിരിക്കും മരണകാരണത്തിൽ സ്ഥിരീകരണമുണ്ടാകുക.
അതേസമയം, സംഭവങ്ങളിൽ ശക്തമായ വിമർശനവുമായാണ് കർണാടകയിലെ വന്യജീവി സംരക്ഷണ പ്രവർത്തകർ രംഗത്തെത്തിയത്. മനുഷ്യ - മൃഗ സംഘർഷത്തിന്റെ സാഹചര്യത്തിൽ മൃഗങ്ങളുടെ ജീവന് കൂടി വില നൽകുന്ന തരത്തിൽ നടപടികൾ എടുക്കാൻ വനം വകുപ്പുകൾക്ക് കഴിയുന്നില്ല എന്ന് കർണാടക വനം വന്യജീവി സംരക്ഷണ ബോർഡ് മുൻ അംഗവും ആക്റ്റിവിസ്റ്റുമായ ജോസഫ് ഹൂവർ ആരോപിച്ചു. മൂന്നാഴ്ചയ്ക്ക് അകം 2 തവണ മയക്കുവെടി ഏറ്റത് തണ്ണീർ കൊമ്പന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരിക്കാം. റേഡിയോ കോളർ അടക്കം മോണിറ്റർ ചെയ്യാൻ ഉള്ള സംവിധാനം നമ്മുടെ വനം വകുപ്പുകൾക്ക് ഇല്ലെന്നും ആനകളുടെ മരണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും ജോസഫ് ഹൂവർ ആവശ്യപ്പെട്ടു.
ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടതായിരുന്നു തണ്ണീർക്കൊമ്പനെ. അവിടെനിന്നാണ് മാനന്തവാടിയിൽ എത്തിയത്. മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേതുടർന്ന് നീർജലീകരണം സംഭവിച്ചതായും ഇലക്ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതായുമായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ആന തുടർച്ചയായി മണ്ണ് വാരി എറിഞ്ഞതെന്നും സംശയമുണ്ട്.
ഇന്നലെ പുലർച്ചെയാണ് പായോട് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി ടൗണിലെത്തി. കഴിഞ്ഞ മാസം ബന്ദിപ്പുർ വനമേഖലയിൽനിന്നു മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിതെന്നു സ്ഥിരീകരിച്ചു. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണ് നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിടുകയായിരുന്നു.
ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തന്നെ തുറന്നു വിടുന്നതിന് കർണാടക വനംവകുപ്പ് അനുമതി നൽകിയിരുന്നു. അതനുസരിച്ചാണ് ആനയെ ബന്ദിപ്പുർ വനത്തിലെത്തിച്ചത്. ആന ചരിഞ്ഞെന്ന വിവരം പുലർച്ചെയോടെയാണ് പുറത്തുവന്നത്.