തൃശൂർ: പൂരം പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിളിച്ച യോഗം തീരുമാനാമാകാതെ പിരിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളെയും ഒന്നിച്ചിരുത്തി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. പ്രദർശന നഗരിയുടെ തറവാടക കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം മന്ത്രിമാർ പറഞ്ഞില്ല.

കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2.20 കോടിയാക്കി കൂട്ടിയ തീരുമാനം കോടതിയുടേതാണ് എന്നതിൽ ഉറച്ചു നിൽക്കുകയാണെന്നു കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞു. അടുത്ത നാലാം തീയതി കോടതി കേസ് കേൾക്കാനിരിക്കെ ഈ യോഗത്തിൽ മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന നിലപാടാണ് കൊച്ചിൻ ദേവസ്വം ബോർഡ് സ്വീകരിച്ചത്. വാടക കുറയ്ക്കാനാകില്ലെന്നും അവർ നിലപാടെടുത്തു. വർധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കിൽ കടുത്ത് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു

വിഷയത്തിൽ കോടതി ഇടപെടലുണ്ടായതിനാൽ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഇടപടലുണ്ടായിട്ടുണ്ട്. കേസ് 4 ന് വച്ചിരിക്കുകയാണ്. പൂരം തടസ്സപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ലെന്നും വിഷയത്തിൽ കോടതിയിൽ ഒരു നിലപാട് സർക്കാർ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോടതിയോട് സമ്മതം ചോദിക്കാതെ ഒരു കാര്യവും ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി കെ രാജനും പറഞ്ഞു. സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎൻ പ്രതാപൻ എംപിയും പറഞ്ഞു. യോഗത്തിൽ തീരുമാനമായില്ലെന്നും വർധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കിൽ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു. പൂരം എക്‌സിബിഷനോട് രണ്ടു നയമാണ്. മറ്റു ചിലർക്ക് സൗജന്യ നിരക്കിൽ എക്‌സിബിഷൻ ഗ്രൗണ്ട് നൽകുന്നു. ഒരാളെ തെരഞ്ഞ് പിടിച്ചു ദ്രോഹിക്കുകയാണ് ബോർഡ്. മന്ത്രിമാരോട് കാര്യങ്ങൾ ധരിപ്പിച്ചു. സർക്കാർ വേണ്ട രീതിയിൽ ഇടപെടാമെന്ന് അറിയിച്ചുവെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.