തൃശൂര്‍: തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തിലാണ് ഇന്ന് രാവിലെ 8.45ഓടെ സുരക്ഷാ ജീവനക്കാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

റെയില്‍വേ സ്റ്റേഷന്റെ മദ്ധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്നാണ് ബാഗ് കണ്ടത്. തുടര്‍ന്ന് ശോഭ എന്ന ജീവനക്കാരി ബാഗ് പരിശോധിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടതോടെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ജനിച്ച് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാര്‍ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

തൃശൂര്‍ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.വളരെ ചെറിയ ബാഗിലാണ് കുഞ്ഞിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ബാഗിനകത്ത് സ്പൂണും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിസവം ജില്ലാ ആശുപത്രിയില്‍ യുവതി പ്രസവിച്ചിരുന്നു. പ്രസവത്തില്‍ കുട്ടി മരിക്കുകയും ചെയ്തു. ഈ അമ്മയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസിടിവി പരിശോധിക്കുകയാണ് റെയില്‍വേ പോലീസ്

സംഭവത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ സ്ഥലത്തെ സിസിടി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.