തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐപിഎസ് സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മാറ്റം. ദക്ഷിണ മേഖല ഐജി ജി സ്പർജൻ കുമാറിന് സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള ഐജിയുടെ പൂർണ അധിക ചുമതല നൽകി. വിജിലൻസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു.

കൊച്ചി സിറ്റി കമ്മീഷണറായ ഐജി എ അക്‌ബറിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഐജി എസ് ശ്യാം സുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. തിരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അക്‌ബറിനെ കൊച്ചി കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. എ.അക്‌ബർ എറണാകുളം സ്വദേശിയാണ്.

 

പ്രൊക്യുർമെന്റ് വിഭാഗം അസിസ്റ്റന്റ് ഐജി നാരായണൻ ടിയെ വയനാട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. വയനാട് പൊലീസ് മേധാവിയായിരുന്ന പദം സിങ്ങിനെ പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായി നിയമിച്ചു. പോളിസി വിഭാഗം അസിസ്റ്റന്റ് ഐജിയായിരുന്ന ഡി ശിൽപ്പയാണ് പ്രൊക്യുർമെന്റ് വിഭാഗം അസിസ്റ്റന്റ് ഐജി. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണൽ എസ്‌പിമാരെയും 114 ഡിവൈഎസ്‌പിമാരെയും സ്വന്തം ജില്ല വിട്ട് മാറ്റികൊണ്ട് ഉത്തരവിറങ്ങി.