- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്രൈവിങ് സ്‌കൂൾ യൂണിയനുകളുമായി നാളെ ചർച്ച
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ വിവിധ യൂണിയനുകളുമായി സർക്കാർ നാളെ (15.05.24) ചർച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ നേതൃത്വത്തിലാണ് ചർച്ച.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറിൽ വൈകുന്നേരം 3 മണിക്കാണ് ചർച്ച. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. സമരത്തിനെതിരായ കടുത്ത നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോവുകയാണെന്നാണ് സൂചന. 13 ദിവസത്തെ സമരത്തിന് ശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്.
ഈ മാസം 23 ന് സിഐടിയുവുമായി ചർച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചർച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചർച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമർപ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പരിഷ്‌കരണം പിൻവലിക്കാൻ ഡ്രൈവിങ് സ്‌കൂളുകൾ നൽകിയ ഹർജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിർണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചർച്ച വിളിച്ചിരിക്കുന്നത്.
പുതിയ പരിഷ്‌ക്കരണം പൂർണമായും പിൻവലിക്കണമെന്നാണ് ഐഎൻടിയുസിയുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട് . ഇക്കാര്യം നാളെ മന്ത്രിക്ക് മുന്നിൽ ഉന്നയിക്കും. നിലവിലെ പരിഷ്‌ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുള്ള മന്ത്രി എന്ത് സമീപനം സ്വീകരിക്കുമെന്നതും ശ്രദ്ധേയം. അതേ സമയം ഇന്ന് പല സ്ഥലങ്ങളിലും പൊലീസ് കാവലിൽ ടെസ്റ്റുകൾ നടന്നു. തിരുവനന്തപുരം മുട്ടത്തറയിലെ സമര പന്തൽ പൊളിച്ചു മാറ്റി. എങ്കിലും സമരക്കാർ തുടരുകയാണ്. ഇന്നലെ മുട്ടത്തറയിൽ ടെസ്റ്റിന് എത്തിയ യുവതിയെ അസഭ്യം പറഞ്ഞതിന് സമരക്കാർക്കെ തിരെ വലിയതുറ പൊലീസ് കേസെടുത്തു.