കൊച്ചി: ഏകീകൃത കുർബാന രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കപ്പെടണമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് സിറോ മലബാർ സഭ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് അതിരൂപതയ്ക്ക് മാർപാപ്പ കർശന നിർദ്ദേശം നൽകിയിക്കുകയാണ്. എല്ലാ പള്ളികളിലും സിനഡ് നിർദ്ദേശിച്ച കുർബാന ചൊല്ലണമെന്നാണ് മാർപാപ്പ തന്റെ വീഡിയോ സന്ദേശത്തിൽ പ്രധാനമായും പറയുന്നത്.

ഇനിയും നിഷേധം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും മാർപാപ്പ ഓർമ്മിപ്പിക്കുന്നു. എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് തനിക്കറിയാമെന്നും മാർപാപ്പ പറഞ്ഞു. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവിൽ നിന്ന് അല്ലായെങ്കിൽ, മറ്റിടങ്ങളിൽ നിന്നാണെന്നും മാർപ്പാപ്പ പറയുന്നു.

സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് തനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരുതെന്നും മാർപാപ്പ വ്യക്തമാക്കുന്നു.

7.17 സെക്കന്റ് നീണ്ട വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയ സന്ദേശം:

എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട് !

വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്.

നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചത്. ഐക്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങളാണവ !

യഥാർത്ഥത്തിൽ സഭ കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല. ഒരു വിഘടിത വിഭാഗമാവും.

സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത് !

സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇടയിൽ അക്രമം നടന്നിട്ടുണ്ട്, ഇപ്പോഴുമുണ്ട്, പ്രത്യേകിച്ച്, നിങ്ങളുടെ സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയിൽ തുടരാനും കുർബാനയർപ്പിക്കാനും ആഗ്രഹിക്കുന്നവർക്കെതിരെ.

സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.കുർബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകർക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുർബാനയുണ്ടാകുന്നത് എങ്ങനെയാണ് ?

എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായൊ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല. അവ വരുന്നത് പരിശുദ്ധാത്മാവിൽ നിന്ന് അല്ലായെങ്കിൽ, മറ്റിടങ്ങളിൽ നിന്നാണ്.

ഇക്കാരണത്താൽ,നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവെച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്തു പഠിച്ചു. ഞാൻതന്നെ ഇതിനകം പലതവണ നിങ്ങൾക്ക് കത്തുകൾ എഴുതിയിട്ടുണ്ട്, എന്നാൽ എല്ലാ വിശ്വാസികളുടെയും അറിവിനായി എന്റെ കത്തുകൾ പൊതുവായി വായിച്ചിട്ടില്ലെന്ന് എനിക്കറിയാം.

ദൈവത്തിന്റെ വിശ്വസ്തരായവിശുദ്ധജനമേ,വൈദികരേ,സന്യാസിനിസന്യാസികളേ, എല്ലാറ്റിനുമുപരിയായി, കർത്താവിൽ വളരെയധികം വിശ്വാസമുള്ളവരും സഭയെ സ്നേഹിക്കുന്നവരുമായ അല്മായ സഹോദരങ്ങളേ, നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ തീരുമാനിച്ചു. അസാധാരണമായ രീതിയിലാണ് ഞാൻ ഇത് ചെയ്യുന്നത്, കാരണം മാർപ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാർക്കും സംശയം വരാൻ ഇടയാകരുത് .

കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു: നിങ്ങളുടെ സഭയുടെ, നമ്മുടെ സഭയുടെ, ആത്മീയ നന്മയ്ക്കായിഈ മുറിവ് ഉണക്കുക. ഇത് നിങ്ങളുടെ സഭയാണ്, ഇത് നമ്മുടെ സഭയാണ്. കൂട്ടായ്മ പുനഃസ്ഥാപിക്കുക, കത്തോലിക്കാ സഭയിൽ തുടരുക !

വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക. നിങ്ങളുടെ സഭയുടെ പാതയിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു പോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജർ ആർച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.

ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് അയച്ചു. അദ്ദേഹം നിങ്ങളുടെ ഇടയിൽ വന്നു; സമരവും എതിർപ്പുകളും ചിലപ്പോൾ, അക്രമങ്ങളും അവസാനിപ്പിക്കാൻ അദ്ദേഹവും, എന്റെ പേരിൽ,നിങ്ങളോട് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഇവയുണ്ട് !

ഈ വിധത്തിലുള്ള സമരങ്ങൾ സഭയുടെ വളർച്ചയെ തടസ്സപ്പെടുത്തി, ദൈവത്തിന്റെ വിശുദ്ധജനശൂശ്രൂഷയ്ക്കും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും സഹായിക്കുന്ന പല നല്ല സംരംഭങ്ങളും ഇല്ലാതാക്കുന്നതായി നിങ്ങൾ കാണുന്നില്ലേ ?

നിങ്ങളുടെ സഭയിലെ മറ്റെല്ലാ രൂപതകളോടും ചേർന്ന്, എളിമയോടും വിശുദ്ധിയോടും കൂടി, നിങ്ങളുടെ അതിരൂപത 2023 പിറവിത്തിരുനാളിന് കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സിനഡുതീരുമാനം നടപ്പിലാക്കുന്നവെന്ന് ഉറപ്പുവരുത്തുക.

നിങ്ങൾ ശ്രദ്ധാലുക്കൾ ആയിരിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു! പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.

എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാൽ, ഉചിതമായ സഭാനടപടികൾ, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട് ഈ വരുന്ന പിറവിതിരുനാളിൽ, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം. ആരാധനക്രമത്തിൽ നിങ്ങളുടെ മേജർ ആർച്ച് ബിഷപ്പിന്റെ പേരുപറയുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ഇതെല്ലായപ്പോഴും സഭാകൂട്ടായ്മയുടെ ഒരു പ്രധാനപ്പെട്ട അടയാളമായിരുന്നു. അപ്പോൾ നിങ്ങളുടെ വിശ്വാസികൾക്കെല്ലാം, എല്ലാവർക്കും, അതൊരു നല്ല പിറവിതിരുനാൾ ആഘോഷമായിരിക്കും.

ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങൾ തുടരരുത്! സഭാഗാത്രത്തിൽ നിന്ന് സ്വയം വേർപെടരുത്! നിങ്ങൾക്കെതിരെയും അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരോടു ഉദാരതയോടെ ക്ഷമിക്കുക.

പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും (1കോറി11:29).

കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ,പരിശുദ്ധാത്മാവ് നിങ്ങളെ പ്രകാശിപ്പിക്കട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കാനും നിങ്ങൾ ദയവായി മറക്കരുത്. നന്ദി !

നേരത്തെ മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ ഒൻപതംഗ മെത്രാന്മാരടങ്ങിയ സമിതി ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി 16 തവണ ചർച്ചകൾ നടത്തിയിരുന്നു.

എന്താണ് കുർബാനവിവാദം?

മൂന്നുതരം കുർബാനരീതികളാണ് സിറോ മലബാർ സഭയിലുള്ളത്.

1. ജനാഭിമുഖ കുർബാന: വൈദികൻ പൂർണമായും ജനങ്ങളെ അഭിമുഖീകരിച്ചു നിൽക്കുന്നത്.

എറണാകുളം, തൃശ്ശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളിൽ ഈ രീതിയായിരുന്നു പാലിച്ച് പോന്നിരുന്നത്.

2. അൾത്താരാഭിമുഖ കുർബാന: വൈദികൻ മുഴുവൻസമയവും അൾത്താരാഭിമുഖമായാണു നിൽക്കുക. ചങ്ങനാശ്ശേരി അതിരൂപതയിൽ സ്വീകരിച്ചിരിക്കുന്ന രീതി.

3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോർമുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.

1999-ലെ സിനഡാണ് ഏകീകരണ ഫോർമുലയായ 50:50 നിർദ്ദേശിച്ചത്. വിവിധ രൂപതകൾ ഇതിൽ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടർന്നു. സിനഡ് 1999-ലെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുർബാന തുടരുന്ന സ്ഥലങ്ങളിൽനിന്ന് എതിർപ്പുണ്ടായത്..

എറണാകുളവും ഇരിങ്ങാലക്കുടയും ജനാഭിമുഖം തുടർന്നതെങ്ങനെ?

ഭരണപരവും അജപാലനപരവുമായ പൊതുവിഷയത്തിൽ ഒരു രൂപതയിൽ പ്രശ്നമുണ്ടെങ്കിൽ ആ വിഷയത്തിൽ നിന്ന് വിടുതൽ നേടാൻ കാനോൻ നിയമത്തിലെ 1538 വകുപ്പ് ആ രൂപത അധ്യക്ഷന് അധികാരം നൽകുന്നുണ്ട്. എന്നാൽ ഈ അധികാരം പരിമിതപ്പെടുത്തി എന്നാണ് സിനഡ് ഏകീകരിച്ച കുർബാന കൊണ്ടുവന്നപ്പോൾ പറഞ്ഞിരുന്നത്. കാനോൻ നിയമം പരിമിതപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അത്തരമൊരു നിർദ്ദേശം പൗരസ്ത്യ കാര്യാലയത്തിൽ നിന്നും നലകിയിട്ടില്ലെന്നും വത്തിക്കാൻ വ്യക്തമാക്കുകയും രൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ മാർ ആന്റണി കരിയിലിന് അധികാരം നൽകുകയും ചെയ്യുകയായിരുന്നു. ഇതേ അധികാരം ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപത ബിഷപുമാരും ജനാഭിമുഖ കുർബാന തുടരാൻ അനുവാദം നൽകിയത്.

എറണാകുളത്തെ സംബന്ധിച്ച് ജനാഭിമുഖ കുർബാന ഏറെ വൈകാരികമാണ്. രൂപതയുടെ ശില്പി എന്നറിയപ്പെടുന്ന കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ആണ് ജനാഭിമുഖ കുർബാനയുടെ വക്താവ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ശില്പി കൂടിയായ ഇദ്ദേഹമാണ് 'ഓരോ രാജ്യത്തേയും സഭ അതാത് രാജ്യത്തെ പാരമ്പര്യയും സംസ്‌കാരവും കൂടി ഉൾക്കൊള്ളണമെന്ന' ആശയം മുന്നോട്ടുവച്ചത്. ഭാരതത്തിൽ ജീവിക്കുന്ന ഭാരതീയരായ നാം ഭാരതത്തിന്റെ സംസ്‌കാരം ഉൾക്കൊള്ളണമെന്ന നിലപാടിലാണ് അദ്ദേഹം സഭയെ നയിച്ചിരുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് മേരീസ് ബസിലിക്കയാണ് അതിരൂപതയുടെയും മേജർ ആർച്ച് ബിഷപിന്റെയും സ്ഥാനിക ദേവാലയം.