തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അപ്പോഴും അടുപ്പക്കാർക്ക് കോളടിക്കും കാലം. സർക്കാർ സ്ഥാപനമായ സിഡിറ്റിൽ നിന്നു ജോയിന്റ് ഡയറക്ടറായി വിരമിച്ച പി.വി. ഉണ്ണിക്കൃഷ്ണന് കെ ഡിസ്‌ക്കിലെ തുടർ നിയമനത്തിൽ 2 ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചു നൽകിയ സർക്കാർ നടപടിയും വിവാദമാകുന്നു. 2021 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നിശ്ചയിച്ചു നൽകിയതോടെ 65 ലക്ഷത്തോളം രൂപ ഒറ്റയടിക്ക് ഉണ്ണിക്കൃഷ്ണനു ലഭിക്കും. ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് ആറുമാസമായി. അതു നൽകാൻ സർക്കാരിന് കാശില്ല. ഇതിനിടെയാണ് ഈ ധൂർത്ത്.

2019 ഡിസംബറിൽ സിഡിറ്റിൽ നിന്നു വിരമിച്ച ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി മനോരമയാണ് ഈ വാർത്ത പുറത്തു വിടുന്നത്. കെഡിസ്‌ക്കിന്റെ സ്ട്രാറ്റജിക് അഡൈ്വസറായാണ് സർക്കാർ ആദ്യം നിയമിച്ചത്. 8500 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. ഒരു മാസം 24 ദിവസം വരെ ശമ്പളം ലഭിക്കും. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ണിക്കൃഷ്ണനെ കെഡിസ്‌ക്കിന്റെ മെംബർ സെക്രട്ടറിയായി ഉയർത്തി. ശമ്പളവും ആനുകൂല്യവും നിശ്ചയിച്ചിരുന്നില്ല. ഇപ്പോൾ, സെക്രട്ടറി റാങ്കിൽ 2.04 ലക്ഷം രൂപ പ്രതിമാസ ശമ്പളം നൽകാൻ സർക്കാർ ഉത്തരവിട്ടു.

ശമ്പളത്തോടൊപ്പം സിഡിറ്റിൽ നിന്നു വിരമിച്ചതിന്റെ പെൻഷനും ലഭിക്കും. വാഹനം, പഴ്സനൽ സ്റ്റാഫ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളുമുണ്ട്. അതായത് മാസം രണ്ട രക്ഷത്തിൽ കൂടുതൽ വരുമാനം. ഇതിനൊപ്പം സഞ്ചരിക്കാൻ കാറും. വിവാദ പദ്ധതികളായ കെ-ഫോൺ, ഇ-മൊബിലിറ്റി എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചതു വിജിലൻസ് അന്വേഷണത്തിൽ നിന്ന് എം. ശിവശങ്കർ രക്ഷപ്പെടുത്തിയ സി-ഡിറ്റ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.വി. ഉണ്ണിക്കൃഷ്ണൻ എന്ന് റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു.

സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണവും മാധ്യമവാർത്തകളും സംബന്ധിച്ച്, പി.വി. ഉണ്ണിക്കൃഷ്ണനുമായി ബന്ധപ്പെട്ട ആളുമായി എം.ശിവശങ്കർ വാട്‌സാപ്പിലൂടെ ചാറ്റിങ് നടത്തിയത് നേരത്തെ വിവാദമായിരുന്നു. ഈ ചാറ്റുകൾ പൊതു സമൂഹം ചർച്ചയാക്കിയിരുന്നു. അതിവേഗ ഇന്റർനെറ്റ് സംവിധാനമൊരുക്കുന്ന കെ. ഫോൺ പദ്ധതിയെപ്പറ്റിയും വൈദ്യുതി വാഹനങ്ങളുമായി ബന്ധപ്പെട്ട ഇ-മൊബിലിറ്റി പദ്ധതിയെപ്പറ്റിയും പഠനം നടത്തിയത് പി.വി. ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്തു പദ്ധതി നടത്തിപ്പിനായി ഉണ്ണിക്കൃഷ്ണൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാൻ കഴിഞ്ഞില്ല.

ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ ഫൈബർ ഒപ്റ്റിക് നെറ്റ് വർക്കിലൂടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയും ഇ -മൊബിലിറ്റി പദ്ധതിയും ശിവശങ്കർ മുഖേന സർക്കാരിനു മുന്നിൽ അവതരിപ്പിക്കാൻ പി.വി. ഉണ്ണിക്കൃഷ്ണന് കഴിഞ്ഞുവെന്നാണ് നേരത്തെ മംഗളം റിപ്പോർട്ട് ചെയ്തിരുന്നത്. സി.ഡിറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന പി.വി. ഉണ്ണിക്കൃഷ്ണനെതിരേ നടന്നുവന്ന വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത് എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നാണ് ആരോപണം.

സി-ഡിറ്റിനുവേണ്ടി കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ നൽകിയ 10 ലക്ഷം രൂപ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നതോടെയാണു കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഉണ്ണിക്കൃഷ്ണനെതിരേ വിജിലൻസ് അന്വേഷണം നിർദ്ദേശിച്ചത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി. സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ താത്പര്യപ്രകാരമാണ് ഉണ്ണിക്കൃഷ്ണൻ സി.ഡിറ്റിന്റെ തലപ്പത്തെത്തിയത്.

അന്ന് സി-ഡിറ്റിനുവേണ്ടി 37 ലക്ഷം രൂപ മുടക്കി പുസ്തകങ്ങളും സോഫ്റ്റ്‌വേറുകളും സർക്കാർ അംഗീകാരമില്ലാതെ വാങ്ങിയെന്ന ആരോപണവും ഉയർന്നിരുന്നു. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ ഉപയോഗിക്കാൻ സർക്കാരെടുത്ത തീരുമാനം അട്ടിമറിച്ച് വൻ തുക മുടക്കി മൈക്രോസോഫ്റ്റിൽനിന്നു സോഫ്റ്റ്‌വേറുകൾ വാങ്ങിയെന്നും പരാതിയുണ്ടെന്നും റിപ്പോർട്ടുകളെത്തുന്നു.