കണ്ണൂർ: പിണറായിയെ 'ദൈവാവതാരം ആക്കുന്നതിനോട്' സിപിഎമ്മിന് താൽപ്പര്യമില്ല. സിപിഎം വ്യക്തി പൂജയെ അനുകൂലിക്കുന്ന പാർട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എൻ . വാസവൻ പറഞ്ഞതിനെ കുറിച്ചു അദ്ദേഹത്തോട് ചോദിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിണറായിയെ പുകഴ്‌ത്തി വിഎൻ വാസവൻ ദൈവത്തിന്റെ വരദാനം എന്ന പരാമർശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനു നൽകിയ വരദാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. ഈ പ്രതികരണത്തോടാണ് കരുതലോടെ സിപിഎം സെക്രട്ടറി പ്രതികരിക്കുന്നത്.

വ്യക്തി പൂജ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടല്ല. ഈ കാര്യത്തെ കുറിച്ചു വി.എൻ. വാസവൻ പറഞ്ഞതിനു ശേഷം താൻ പ്രതികരിക്കുമെന്നും അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പണ്ട് നെഹ്രു പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം അമ്പലം പണിയുമെന്ന് പറഞ്ഞു. എന്നാൽ ഭൗതികവാദിയായ അദ്ദേഹം എങ്ങനെ അമ്പലം പണിയുമെന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാൽ താൻ ഇന്ത്യയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പണിയുമെനാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഓരോ ആളുകൾ എങ്ങനെയാണ് അവർ പറയുന്നതുകൊണ്ടുള്ള അർത്ഥം ഉദ്ദേശിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവർക്ക് മാത്രമേ അതു മനസിലാവുകയുള്ളുവെന്നും എം.വി ഗോവിന്ദൻ ചൂണ്ടികാട്ടി.

നവ കേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്നത് സമരമല്ല കടന്നാക്രമണമാണെന്നാണ് അതിനെ പറയേണ്ടത്. പൊലീസ് കേസെടുത്തപ്പോൾ താൻ പേടിച്ചു പോയിയെന്നു പറഞ്ഞത്. അങ്ങേയറ്റത്തെ ജനാധിപത്യ വിരുദ്ധമാണ് തന്നെയാർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. കോഴിക്കോട് മിഠായി തെരുവിൽ ഗവർണർക്ക് മിഠായി നുണയാൻ കഴിഞ്ഞത് കേരളത്തിന്റെ ക്രമസമാധാനം തകർന്നില്ലെന്നതിന്റെ തെളിവാണെന്നും എം വിഗോവിന്ദൻ പറഞ്ഞു. യുത്ത് കോൺഗ്രസ് തിരുവനനന്തപുരത്ത് നടത്തുന്ന പ്രതിഷേധം നവകേരള സദസിനെ ബാധിക്കില്ല. സർക്കാർ പരിപാടി അതിന്റെ മുറയ്ക്കു തന്നെ നടക്കുമെന്നും ഏതെങ്കിലും രണ്ടാളുകൾ പ്രതിഷേധിച്ചാൽ നവകേരള സദസിനെ പ്രതികൂലമായി ബാധിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

വാസവൻ മുഖ്യമന്ത്രിയെ കുറിച്ച് ഇന്നലെ പറഞ്ഞത് ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.

മണിപ്പുർ കത്തികരിയുമ്പോൾ, പള്ളികൾക്ക് തീയിടുമ്പോൾ ഹരിയാനയിൽ പള്ളികൾക്ക് തീയിടുമ്പോൾ, ഡൽഹിയിൽ പള്ളികൾക്ക് തീയിടുമ്പോൾ ക്രിസ്മസ് കരോളുമായി പോകുന്നവരെ അക്രമിക്കുമ്പോൾ ക്രിസ്മസ് കരോൾ സംഘങ്ങൾക്ക് ഭയപ്പെടാതെ നടക്കാൻ പറ്റുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് അഭിമാനത്തോടെ പറയും. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യൻ അന്യോനം അങ്കക്കോഴികളെ പോലെ ആഞ്ഞടുക്കുന്ന സാമൂഹികാന്തരീക്ഷം ഇല്ലാത്ത സംസ്ഥാനമേതെന്ന് ചോദിച്ചാൽ അതിന്റെ പേരാണ് ഈ കൊച്ചു കേരളം. എന്താണ് കേരളത്തിന് അങ്ങനെ സംഭവിക്കാൻ കാരണം? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എടുത്തുവരുന്ന നയസമീപനങ്ങൾ എടുക്കുമ്പോൾ അത് മതനിരപേക്ഷതയുടെ ഉള്ളടക്കമാണ്. മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സർക്കാർ ഉയർത്തി പിടിക്കുന്നു. അത് മന്ത്രമോ തന്ത്രമോയല്ല നയപരമായ സമീപനമാണ്.

നവകേരള സദസ്സിനെ എതിർക്കുന്തോറും കൂടുതൽ ആവേശത്തോടെ ജനങ്ങൾ എത്തിച്ചേരുകയാണ്. ഇന്നലെ വരെ കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന, കേറിക്കിടക്കാനിടമില്ലാതിരുന്ന ഇന്നലെ വരെ ബന്ധുജനങ്ങളുടെ വീട്ടിൽ കഴിഞ്ഞിരുന്ന പുറമ്പോക്കുകളിലും റെയിൽവെ സ്റ്റേഷനിലും കിടന്നിരുന്ന നാലുലക്ഷത്തിൽപരമാളുകൾക്ക് കയറിക്കിടക്കാൻ ഒരു കൂരയുണ്ടായി. ആ കൂരയുണ്ടായത് പിണറായി സർക്കാരിന്റെ ഈ കഴിഞ്ഞ ഏഴു വർഷക്കാലത്തെ പ്രവർത്തനത്തിന്റെ ഫലമാണെങ്കിൽ ആ ഫലം ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല. അതാണ് നവകേരളം കെട്ടിപ്പടുക്കുന്ന രംഗത്തെ സർക്കാരിന്റെ വീക്ഷണം. കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി കൊടുക്കുന്നു അതാണ് നവകേരളം. 1600 രൂപ പെൻഷൻ കൊടുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അതുകൊടുക്കേണ്ടതില്ലെന്ന് കേന്ദ്രഗവൺമെന്റ് പിണറായി സർക്കാരിനോട് പറയുന്നു.

ഈ സർക്കാർ ഉള്ള കാലം വരെയും കേരളത്തിലെ പാവങ്ങൾക്ക് പെൻഷൻ കൊടുത്തുകൊണ്ടേയിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ നാട്ടിൽ നിന്നാരും വിദേശത്തേക്ക് പൊകാതെ അവർ തൊഴിൽദായകരാകുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസം മാറി. കേരളത്തിൽ അതിദരിദ്രരായി ആരുമുണ്ടായിരിക്കാൻ പാടില്ലെന്നാതാവണം ആത്യന്തിക ലക്ഷ്യമെന്നാണ് ആദ്യ കാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. റോഡും പാലവും കലുങ്കും മാത്രമല്ല വികസനം. നാലുലക്ഷത്തിൽപരം വീടുകൾ വെച്ചുകൊടുത്തിട്ട് ഒരിടത്തു പോലും മുഖ്യമന്ത്രിയുടെ പടം വെയ്ക്കണമെന്ന് ഇടതുപക്ഷം പറഞ്ഞില്ല. എന്നാൽ എഴുപത്തയായ്യിരം രൂപ തരുന്നതിന്റെ പേരിൽ പ്രധാനമന്ത്രിയുടെ പടം ലൈഫ് ഭവനങ്ങളിൽ വെയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തിട്ടൂരം.

കോൺഗ്രസിനെന്തായാലും കേരളത്തിൽ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സുധാകരൻ ബിജെപി.ക്ക് വേണ്ടി കവാടങ്ങൾ തുറന്നിടുന്ന രംഗം കഴിഞ്ഞ കാലളവിൽ നമ്മൾ കണ്ടു. അത് അനുസ്യൂതം തുടരുകയാണ്. ഞങ്ങളുടെ വാഹനങ്ങൾ തടയാൻ ചിലർ കറുത്ത കൊടിയുമായി വരികയാണ്. ഏതെങ്കിലും തരത്തിലുള്ള പതാകയോ മറ്റോ അവരുടെ കൈയിലുണ്ടോ. അപ്പോൾ കറുത്ത തുണിയുമായി ഒരാൾ ചാടിയാൽ അയാളൊരു ടെററിസ്റ്റാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ.

കോവിഡ് കാലത്തും പ്രളയകാലത്തും തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങൾ ഇരമ്പിയാർക്കുന്നത്. അമ്മമാർ സീരിയൽ കാണാൻ വന്നിരിക്കുന്നത് പോലെ കോവിഡ് കാലത്ത് ജനങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് കാതോർക്കുമായിരുന്നു. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കർമ്മയോഗി കേരളത്തെ സംരക്ഷിക്കാൻ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ ഫിലിപ്പോസ് ക്രിസ്റ്റോസം തിരുമേനിയെ കാണാൻ പോയിരുന്നു.

അദ്ദേഹത്തെ പരിശോധിച്ച് തിരിച്ചിറങ്ങുമ്പോ അദ്ദേഹം പറഞ്ഞു ഈ വെള്ളപ്പൊക്കത്തിൽ ഞാൻ പോകുമെന്ന് വിചാരിച്ചതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുള്ളതുകൊണ്ടാണ് ഞാൻ ജീവിച്ചത്. അദ്ദേഹം കേരളത്തിനു ദൈവം നൽകിയ വരദാനമാണെന്നാണ് ഡോക്ടർ പറഞ്ഞത്. കേരളത്തിനു കിട്ടിയ വരദാനമായ പിണറായി വിജയനെ തൊടാൻ സതീശനല്ല സുധാകരനല്ല നിങ്ങൾ ഒന്നടങ്കം വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കും- വാസവൻ പറഞ്ഞു.