- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ മാസപ്പടി ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി; കേന്ദ്രം നിലപാട് അറിയിക്കാത്തതിൽ അതൃപ്തിയും; മറുപടി നൽകാൻ രണ്ടാഴ്ച വേണമെന്ന് കേന്ദ്രം
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ മാസപ്പടി ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി. കേസ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നതിൽ കേന്ദ്രസർക്കാർ നിലപാടറിയിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന് കേന്ദ്രം മറുപടി നല്കി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നിലവിൽ നടക്കുന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തിനെതിരേ അഡ്വ. ഷോൺ ജോർജ് നല്കിയ ഉപഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. മാസപ്പടി കേസ് എസ്എഫ്‌ഐഒയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമാണ് ഹൈക്കോടതി. എന്നാൽ സിഎംആർഎല്ലും കെ എസ് ഐ ഡി സിയും എതിർത്തു.
കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗസംഘത്തെ കേന്ദ്രം അന്വേഷണം ഏൽപ്പിച്ചത്. എന്നാൽ ഈ വകുപ്പ് പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്നതാണെന്നും എസ്എഫ്ഐഒ അന്വേഷണമാണു വേണ്ടതെന്നും ആവശ്യപ്പെട്ടാണ് ഉപഹർജി. ഹർജി പരിഗണിച്ചപ്പോൾതന്നെ എസ്എഫ്‌ഐഒയുടെ അന്വേഷണം തന്നെ ഇതിൽ വേണമെന്നും കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ എല്ലാ വസ്തുതയും പുറത്തുവരില്ലെന്നും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു.
ഈ ഘട്ടത്തിലാണ് നേരത്തെ ഇറക്കിയ ഉത്തരവിൽ എസ്എഫ്‌ഐഒയുടെ അന്വേഷണകാര്യത്തിൽ നിലപാട് അറിയിക്കാൻ പറഞ്ഞിരുന്നല്ലോ എന്നും എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്നും കോടതി കേന്ദ്രത്തിനോട് ആരാഞ്ഞത്. കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണമുണ്ടായാലും എസ്എഫ്‌ഐഒ അന്വേഷിക്കുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു.
അതേസമയം, എസ്എഫ്‌ഐഒ അന്വേഷണത്തെ എതിർത്ത സിഎംആർഎലും കെഎസ്‌ഐഡിസിയും എതിർത്തു. ആർഒസി റിപ്പോർട്ടിൽ മറ്റു ഗുരുതരമായ കണ്ടെത്തലുകളൊന്നുമില്ലെന്നും കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം തന്നെ മതിയെന്നും നിലപാട് അറിയിച്ചു.