കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമയി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലവിൽ അന്വോഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

അതേസമയം കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് യാതൊരു തടസ്സവും ഇല്ലെന്ന് ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കോടതിയെ അറിയിച്ചു. ഷോണിന്റെ ഹർജിയിലെ ഉത്തരവ് വീണയെ സംബന്ധിച്ച ഏറെ നിർണായകമാണ്. ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജൻസി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് കമ്പനീസാണ് സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല.

കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ ഗോകുൽനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. രജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്.

എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ തുക കൈപ്പറ്റിയത് നൽകിയ സേവനത്തിനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എക്‌സാലോജിക്ക്.

വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വീണ്ടും ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചെന്ന് കുഴൽനാടൻ ആരോപിച്ചു.