കോയമ്പത്തൂർ: നാലു മാസം പ്രായമുള്ള കുട്ടിയെ ബസിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. കോയമ്പത്തൂരിൽ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. ഭർത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു ഇത്. തിരക്കുള്ള ബസിൽ വച്ചാണ് ബസിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തിരക്കുള്ള ബസിൽ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ചു. തുടർന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപ്പോകുകയായിരുന്നു.

പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛൻ സ്ഥലത്ത് എത്തി. തൃശൂർ സ്വദേശിയായ അച്ഛൻ കോയമ്പത്തൂരിൽ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് സംഭവം. തിരക്കേറിയ സ്വകാര്യ ബസിൽ കുഞ്ഞുമായി കയറിയ യുവതി, കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏൽപ്പിച്ചത്. എന്നാൽ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോൾ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.

കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു. തൃശൂർ സ്വദേശിയും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കൾ പ്രണയത്തെ എതിർത്തിരുന്നതായും വിവാഹിതരായ ഇവർ കോയമ്പത്തൂരിൽ താമസിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അടുത്തിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടർന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ അച്ഛൻ കുഞ്ഞിനെ തിരികെ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ ഇരുവീട്ടുകാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.