കോട്ടയം: സാമ്പത്തിക പ്രതിസന്ധി ഏറെ അലട്ടുമ്പോഴും കളഞ്ഞു കിട്ടിയ അൻപതിനായിരം രൂപ എണ്ണി നോക്കുക പോലും ചെയ്യാതെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമയ്ക്ക് കൈമാറി യുവാവ്. കുമരകം സ്വദേശി സിബിനാണ് പണം തിരികെ നൽകി മാതൃകയായത്.

കുമരകം ആശുപത്രിക്ക് മുന്നിൽ നിന്നുമാണ് സിബിനും ഭാര്യ സാന്ദ്രക്കും പണം അടങ്ങിയ പൊതി കളഞ്ഞ് കിട്ടിയത്. തുറന്ന് നോക്കിയപ്പോൾ പണം. കണ്ണു മഞ്ഞളിക്കാതെ കിട്ടിയ പണം കുമരകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ സിഐ ഷാനിഫിനെ ഏൽപ്പിച്ച് വീട്ടിലേക്ക് മടങ്ങി. ഈ സമയം പണം നഷ്ടപ്പെട്ട കുമരകം സ്വദേശികളായ പ്രീതിയും മകൻ രാഹുൽ ദാസും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സിഐ ഷാനിഫ് പണം ഏൽപ്പിച്ച സിബിനെയും ഭാര്യ സാന്ദ്രയെയും വിളിച്ചു വരുത്തുകയും അവരുടെ സാന്നിധ്യത്തിൽ പണം ഉടമകൾക്ക് തിരികെ നൽകുകയും ചെയ്തു.

മകന്റെ വിവാഹത്തിനായി വസ്ത്രമെടുക്കാൻ അയൽക്കൂട്ടത്തിൽ നിന്നും ലോണെടുത്ത പണമായിരുന്നു എന്ന് പ്രീതി മറുനാടനോട് പറഞ്ഞു. പണം തിരികെ കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും സിബിനും സാന്ദ്രക്കും നന്ദി പറയുന്നു എന്നും പ്രീതി പറഞ്ഞു.

അതേ സമയം ഏറെ കടബാധ്യതയുള്ളയാളാണ് സിബിൻ. കളഞ്ഞു കിട്ടിയ പണം സ്വന്തമാക്കാതെ അത് ഉടമയ്ക്ക് തിരികെ നൽകാൻ മനസ്സുകാട്ടുകയായിരുന്നു. കളഞ്ഞു കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ കാണിച്ച സിബിന്റെ നല്ല മനസ്സിനെ സിഐ ഷാനിഫ് അഭിനന്ദിച്ചു.