തെഹ്‌റാൻ: ഇസ്രയേൽ ചാരസംഘടന മൊസാദുമായി ബന്ധമെന്ന സംശയത്തിൽ നാലു പേർക്ക് വധശിക്ഷ നൽകി ഇറാൻ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരു സ്ത്രീയടക്കം നാലു പേരെ വെള്ളിയാഴ്ച തൂക്കിലേറ്റുകയായിരുന്നു എന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പ് ഒരാളെ തൂക്കിലേറ്റിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ നാലു പേർക്ക് വധശിക്ഷ നടപ്പാക്കിയത്.

ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെ ഇന്ന് രാവിലെ തൂക്കിലേറ്റിയെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. മൊസാദിന്റെ നിർദേശപ്രകാരം രാജ്യ സുരക്ഷക്കെതിരെ ഈ സംഘം നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു. സിറിയയിലെ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ട റാസി മൂസവി കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി ഡമസ്‌കസിലെ സൈനബിയ ജില്ലയിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 2020ൽ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസർ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൂസവി അറിയപ്പെട്ടിരുന്നത്.