ടെഹ്‌റാൻ: പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയൂഷ് മെർജൂയിയെയും ഭാര്യയെയും അജ്ഞാത അക്രമി വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. ഇക്കാര്യം ഇറാനിയൻ ഔദ്യോഗിക വാർത്ത ഏജൻസിയാണ് പുറത്തുവിട്ടത്. ദാരിയൂഷ് മെർജൂയി ഭാര്യ വഹിദെ മുഹമ്മദീഫറിനെയും അവരുടെ സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് യി ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ഇരുവരുടെ കഴുത്തിലാണ് കുത്തേറ്റത് എന്നാണ് ഐആർഎൻഎ റിപ്പോർട്ട് പറയുന്നത്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്താണ് വീട്ടിലാണ് ദാരിയൂഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദർശിക്കാൻ എത്തിയ ദാരിയൂഷ് മെർജൂയിയുടെ മകൾ മോണ മെർജൂയിയാണ് ഇവർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയാിയരുന്നു.

അതേ സമയം തങ്ങൾക്ക് ഭീഷണിയുണ്ടെന്ന രീതിയിൽ സംവിധായകന്റെ ഭാര്യ വഹിദെ മുഹമ്മദീഫറി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംബന്ധിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ഇല്ലെന്ന് പൊലീസ് പറയുന്നു.

83 കാരനായ മെർജൂയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം. 1998 ലെ ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1969ലെ ദ കൗ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ ക്ലാസിക്കുകളിൽ ഒന്നായി അറിയപ്പെടുന്നത്.