ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രയേൽ സർക്കാർ അനുമതി നൽകണമെന്ന് നൊബെൽ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യുസഫ്സായി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലായുടെ പ്രതികരണം.

ഫലസ്തീൻ ജനതയെ സഹായിക്കാൻ 2.5 കോടി രൂപ (3,00,000 ഡോളർ) അവിടെയുള്ള ചാരിറ്റി സംഘടനകൾക്ക് കൈമാറിയതായും എല്ലാവരും ഫലസ്തീൻ ജനതയെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും മലാല ആവശ്യപ്പെട്ടു.

ഗസ്സയിലെ ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തിൽ ഞെട്ടലുണ്ടായെന്നും അക്രമണത്തെ അപലപിക്കുന്നതായും മലാല പറഞ്ഞു. ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകണമെന്നും ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.