റിയാദ്: നിലവിൽ ലബനാനിലുള്ള സൗദി പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി സൗദി അറേബ്യ. ലബനാനിലുള്ള സൗദി പൗരന്മാരോട് ഉടൻ മടങ്ങിപ്പോകാനാണ് സൗദി എംബസി ആവശ്യപ്പെട്ടത്. തെക്കൻ ലെബനാൻ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ സൗദി എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യാത്രാനിരോധനം പാലിക്കാൻ എല്ലാ പൗരന്മാരോടും എംബസി ആഹ്വാനം ചെയ്തു.

സൗദി പൗരന്മാർ ആരും ലബനാനിലേക്ക് വരരുത്. നിലവിലുള്ളവർ ഉടൻ ലബനാൻ വിട്ടുപോകുകയും വേണം. ലബനാനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും ഒത്തുചേരലുകളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും എംബസി ആവശ്യപ്പെടുകയും ചെയ്തു. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പൗരന്മാർ ബന്ധപ്പെടണമെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സയിൽ ഉടനടി വെടിനിർത്തൽ നടത്തണമെന്നും ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗസ്സയിലെ ജനങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അടിയന്തര വെടിനിർത്തലിനും ഗസ്സയിലെ ഉപരോധം പിൻവലിക്കുന്നതിനും സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ ആവശ്യപ്പെട്ടു. സുരക്ഷ കൗൺസിലിന്റെയും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്ക് അനുസൃതമായും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.

ഗസ്സയിലെയും പരിസരങ്ങളിലെയും വർധിച്ചുവരുന്ന സംഘർഷവും സൈനിക മുന്നേറ്റവും സംബന്ധിച്ച് സൗദിയും നിരവധി സഹോദര സൗഹൃദ രാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം മന്ത്രിസഭ വിലയിരുത്തി.

തുർക്കി, ഇറാൻ, ഫ്രഞ്ച് പ്രസിഡന്റുമാരിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോൺ കോളുകളും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടെ മന്ത്രിസഭ ചർച്ച ചെയ്തു. പരിശോധനയ്ക്കും നിരീക്ഷണത്തിനും ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനും പ്രതിരോധ വികസനത്തിനുള്ള ജനറൽ അഥോറിറ്റി സംഘടിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.