- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ശ്രീലങ്ക; ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യക്കാർക്ക് സൗജന്യ വിസ
കൊളംബോ: വിനോദ സഞ്ചാരികളെ ആഘർഷിക്കാൻ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് സൗജന്യ വിസ അനുവദിക്കാനൊരുങ്ങി ശ്രീലങ്ക. ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ചുമാസത്തേക്കായിരിക്കും അനുമതി. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇൻഡൊനീഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ വിസ അനുവദിക്കുക. ഇതുസംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്കൻ മന്ത്രിസഭ അംഗീകാരം നൽകി. അതേസമയം റഷ്യയും ചൈനയും ഉൾപ്പെട്ട പട്ടികയിൽ അമേരിക്കയില്ല.
തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. നിലവിൽ മാർച്ച് 31 വരെയാണ് സൗജന്യ വിസയ്ക്ക് അനുമതി നൽകുക. രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. വരും വർഷങ്ങളിൽ 50 ലക്ഷം അധിക വിനോദ സഞ്ചാരികളെയാണ് ശ്രീലങ്ക ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സൗജന്യ വിസ കൂടാതെ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടുത്തുതന്നെ ഇ-ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ നീക്കമാരംഭിച്ചു.
2019-ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തോടെ ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കിൽ കുറവ് സംഭവിച്ചിരുന്നു. കോവിഡിനു പുറമേ, സ്ഫോടനം കൂടി ഉണ്ടായതോടെ ടൂറിസം വരുമാനം ഗണ്യമായി കുറഞ്ഞു. അന്ന് 11 ഇന്ത്യക്കാർ ഉൾപ്പെടെ 270 പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു.