ഇസ്ലാമാബാദ്: 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. മിയാൻ വാലിയിൽ നിന്ന് മത്സരിക്കുന്നതിന് ഇമ്രാൻ ഖാൻ തന്റെ രേഖകൾ സമർപ്പിച്ചിരുന്നു. മിയാൻ വാലിയെ കൂടാതെ ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഇമ്രാൻ ഖാൻ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇപ്പോഴുള്ളത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസിൽ ഡിസംബർ 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇമ്രാൻ ഖാന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമാബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.

ജനുവരി 11 ന് സ്ഥാനാർത്ഥികളുടെ പട്ടിക തെഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടും. 12 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ്.