സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാമ്പത്തിക നൊബേൽ പുരസ്‌കാരം മൂന്ന് സാമ്പത്തിക വിദഗ്ദ്ധർക്ക്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് യുഎസിലെ സാമ്പത്തിക വിദഗ്ധരാണ് അർഹരായത്. ബെൻ എസ് ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവർക്ക് നൽകുന്നതായി റോയൽ സ്വീഡീഷ് അക്കാദമിയിലെ നൊബേൽ പാനൽ പ്രഖ്യാപിച്ചു.

ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അർഹരാക്കിയത്. സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണർ - ഏതാണ്ട് 9 ലക്ഷം യുഎസ് ഡോളർ) ഡിസംബർ 10ന് കൈമാറും.

മറ്റ് ശാസ്ത്രശാഖകളിലെതിൽനിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആൽഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ് നൽകിവരുന്നത്.

സമ്പദ് വ്യവസ്ഥയിൽ പ്രത്യേകിച്ച് ധനപ്രതിസന്ധികളിൽ ബാങ്കുകളുടെ റോൾ എന്താണെന്നും ബാങ്കുകൾ തകരുന്നത് ഒഴിവാക്കാനുള്ള അവരുടെ കണ്ടെത്തലുമാണ് പുരസ്‌കാരത്തിന് അർഹരാക്കിയതെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി.

1953ൽ യുഎസിലെ ജോർജിയയിൽ ജനിച്ച ബേണാങ്കെ കേംബ്രിജിലെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് 1979ൽ പിഎച്ച്ഡി നേടി. നിലവിൽ വാഷിങ്ടൻ ഡിസിയിലെ ദി ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റിയൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് വിഭാഗത്തിലെ സീനിയർ ഫെലോ ആണ്.

1953ൽ ജനിച്ച ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട് യേൽ സർവകലാശാലയിൽനിന്ന് 1980ൽ പിഎച്ച്ഡി നേടി. നിലവിൽ ഷിക്കാഗോ സർവകലാശാലയിലെ ഫിനാൻസ് പ്രഫസറാണ്.

1955ൽ ജനിച്ച ഫിലിപ് എച്ച്. ഡിബ്വിഗ് യേൽ സർവകലാശാലയിൽനിന്ന് 1979ൽ പിഎച്ച്ഡി നേടി. നിലവിൽ വാഷിങ്ടൻ സർവകലാശാലയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രഫസറാണ്.