തെഹ്‌റാൻ: ഇറാനിൽ കുർദ് യുവതി മഹ്‌സ അമീനി കസ്റ്റഡിയിൽ മരിച്ചതിന് ശേഷമുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് തടവ്. നിലൂഫർ ഹമീദി, ഇലാഹിഹ് മുഹമ്മദി എന്നിവർക്കാണ് രാഷ്ട്രസുരക്ഷാ കുറ്റം ചുമത്തി യഥാക്രമം ഏഴുവർഷം, ആറുവർഷം തടവ് വിധിച്ചത്.

യു.എസ് സർക്കാറുമായി ബന്ധമുള്ള ചില സ്ഥാപനങ്ങളും വ്യക്തികളുമായി ബന്ധമുണ്ടെന്നും രാഷ്ട്രത്തിനെതിരായ പ്രചാരണങ്ങളിൽ കൂട്ടുനിന്നതായും ആരോപിച്ചാണ് തടവ്. 20 ദിവസത്തിനകം ഇരുവർക്കും അപ്പീൽ നൽകാം. വസ്ത്രധാരണമര്യാദ പാലിച്ചില്ലെന്നാരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി (22) മരിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഇരു മാധ്യമപ്രവർത്തകരും അറസ്റ്റിലായത്.