നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള സോഷ്യൽ മീഡിയ യുദ്ധം കൂടുതൽ കടുക്കുകയാണ്.ദിലീപിനെ വിമർശിച്ച് ലേഖനമെഴുതിയ മാതൃഭൂമിയിലെ മാധ്യമപ്രവർത്തക നിലീന അത്തോളിക്ക് ഈ യുദ്ധത്തിന്റെ ഭാഗമായി ഊമക്കത്ത് കിട്ടി.സ്ത്രീവിരുദ്ധമായ ഭാഷയിൽ അശ്ലീലം നിറച്ചെഴുത്തിയ ഊമക്കത്തിന്റെ സംക്ഷിപ്ത രൂപം നിലീന ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

പോസ്റ്റിന്റെ പൂർണരൂപം:


എനിക്കും കിട്ടി കൊറിയറായി ഒരു കവർ. മലമല്ല. പക്ഷെ അതിനേക്കാൾ ബീഭത്സമായ 8 പേജുള്ള ഒരെഴുത്ത്. അതിന്റെ സംക്ഷിപ്തം എന്നാൽ അറിയാവുന്ന നല്ല ഭാഷയിൽ ഞാൻ പറയാം.
1. നടി ആക്രമണം ചോദിച്ചു വാങ്ങി.
2. ഒരുങ്ങി നടക്കുന്ന അവരും മറ്റ് നടിമാരും ഇത് അർഹിക്കുന്നു.
3. പോരാടുന്നവൾക്ക് വേണ്ടി എഴുതുന്നവർ കൈക്കൂലിക്കാർ.
4. ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ നന്നായി ജീവിക്കരുത്, കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോളണം.
5. സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും.
കിട്ടിയത് ഊമക്കത്താണ്. പേരില്ല. പക്ഷെ അക്രമിക്കപ്പെട്ട നടിയേക്കാളും പൊലീസിനേക്കാളും കാറിൽ നടന്ന സംഭവങ്ങൾ വ്യക്തമായി അറിയാവുന്ന തരത്തിലാണ് കത്തെഴുതിയത്.
ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞാൽ ഭാവിയിൽ ഒരു ലൈംഗികാതിക്രമം തടയാനാവും. അത്രയും സ്ത്രീ വിരുദ്ധനാണ്. മാത്രമല്ല. ബോൾഡ്ആയ സ്ത്രീകൾ ലൈംഗികമായി അക്രമിക്കപ്പെടേണ്ടവരാണെന്ന മനോഭാവം വെച്ചു പുലർത്തുന്നയാളാണ് ഇയാൾ.
ലൈംഗികാതിക്രമങ്ങൾ നടന്ന ശേഷം കുറ്റവാളിയെ കണ്ടു പിടിക്കുന്നതിനേക്കാൾ നല്ലതല്ലെ കുറ്റകൃത്യം കാലേക്കൂട്ടി തടയുന്നത്. ഇയാൾക്ക് കൃത്യമായ ബോധവത്കരണവും ക്ലാസ്സും നൽകേണ്ട ബാധ്യത പൊതു സമൂഹത്തിനും സർക്കാരിനുമുണ്ട്.
He is an upcoming rapist.