പാലക്കാട്: രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണൽ നിരഞ്ജൻ ഇ കുമാറിന് ജന്മനാട് വികാരനിർഭരമായ വിട നൽകി. ധീരതയുടെ പ്രതീകമായി വിടപറഞ്ഞ നിരഞ്ജന്റെ കുടുംബത്തിന്റെ വേദനയിൽ രാജ്യവും പങ്കാളിയായി. എങ്കിലും പറക്കുറ്റാത്ത പ്രായത്തിൽ അച്ഛനെ നഷ്ടമായ കുഞ്ഞു വിസ്മയ നാടിന്റെ നൊമ്പരമായി മാറി. രാജ്യത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി അച്ഛൻ വിടപറയുമ്പോൾ ഒന്നും അറിയാതെ കുസൃതിചിരിയുമായി വിസ്മയ മുത്തശ്ശിയുടെ മടിയിലായിരുന്നു. നിഷ്‌കളങ്കമായ കുരുന്നിന്റെ ചിരി പക്ഷേ കണ്ടുനിന്നവരുടെ മനസിൽ കനൽ കോരിയിടുന്നതായി. വിസ്മയയെ ഒരുനോക്ക് കാണുമ്പോൽ തന്നെ പലരുടെയും കണ്ണുനിറഞ്ഞു. എളമ്പുലാശ്ശേരിയിൽ എത്തിയ നാട്ടുകാരുടെ മനസിലെയെല്ലാം വിങ്ങുന്ന വേദനയായി മാറുകയായിരുന്നു നിരഞ്ജന്റെ ഒന്നര വയസുകാരിയായ ഏകമകൾ വിസ്മയ.

സോഷ്യൽ മീഡിയയിലൂടെയും വിസ്മയ നിഷ്‌കളങ്കമായി ചിരികുന്ന ചിത്രങ്ങൾ കണ്ട് ഹൃദയമുള്ളവരുടെയും കണ്ണീരണിഞ്ഞു. പറക്കമുറ്റാത്ത പ്രായത്തിൽ അച്ഛൻ വിട്ടുപോയ വിസ്മയയ്ക്കും അമ്മ രാധികയ്ക്കും തുണയായി രാജ്യണ്ടാകും. നിരഞ്ജനും ഭാര്യയും കുഞ്ഞും ഉള്ള ഫോട്ടോകൾ കാണുമ്പോൾ തൊട്ടടുത്ത ഒരു ബന്ധുവിന്റെ അകാല വേർപാട് പോലെയാണ് എല്ലാവരും തേങ്ങിയത്. ബാംഗ്ലൂരിൽ നിന്നും വിടനൽകിയാണ് നിരഞ്ജന്റെ മൃതദേഹം പാലക്കാട്ടെ കുടുംബ വീട്ടിൽ എത്തിയത്.

അച്ഛന്റെ ഭൗതികദേഹത്തിനൊപ്പം നാടിന്റെ മുഴുവൻ വാൽസല്യം ഏറ്റുവാങ്ങിയാണ് വിസ്മയ എത്തിയത്. അച്ഛന്റെ ചേതനയറ്റ ശരീരത്തോടൊപ്പം അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പം എത്തിയ വിസ്മയയെയെ താലോലിക്കുന്ന നാട്ടുകാരെയാണ് പിന്നീട് കണ്ടത്. എം ബി രാജേഷ് എംപിയുടെ കൈകളിലേക്ക് പരിഭവമൊന്നും കൂടാതെയാണ് കൈനീട്ടി ചാടിയത്. മുത്തശ്ശിയുടെ മടിയിൽ കിടക്കുമ്പോഴും കണ്ണിറുക്കി കുസൃതിച്ചിരിയും. ധീരജവാന്റെ ഭാര്യയെന്ന നിലയിൽ രാധിക നെഞ്ചുപൊട്ടുന്ന വേദനയിലും പ്രിയതമന് അന്തിമോപചാരം അർപ്പിച്ചു. ഒരു സ്‌നേഹചുംബനം പോലും നൽകാൻ സാധിക്കാതെ ഏങ്ങലടക്കിയ രാധികയുടെ ദുഃഖം നാട്ടിന്റെ മുഴുവൻ ദുഃഖമായി മാറുകയായിരുന്നു.

ഇതിനു മുമ്പ് അച്ഛന് ഇ.കെ. നിരഞ്ജന്റെ കൈപിടിച്ചായിരുന്നു വിസ്മയ എളമ്പുലാശ്ശേരിയിലെ വീട്ടിലെത്തിയത്. ഇന്നലെ വീട്ടിലെത്തിയപ്പോൾ പലരും സ്‌നേഹചുംബനങ്ങൾ സമ്മാനിച്ചെങ്കിലും ഇതിന്റെ അർത്ഥം പിതാവിനോടുള്ള രാജ്യത്തിന്റെ സ്‌നേഹമാണെന്ന് കുരുന്നിന് മനസിലായിരുന്നില്ല. രാജ്യത്തെ സ്വന്തം ജീവനേക്കാൾ സ്‌നേഹിച്ച നിരഞ്ജൻ അസുഖംബാധിച്ച വിസ്മയയും പരിചരിച്ച് ആശുപത്രിയിൽ എത്തിയിരുന്നു. ഓണം ആഘോഷിക്കാനായിരുന്നു ഭാര്യ രാധികയും കുരുന്ന് വിസ്മയയുമായി നിരഞ്ജൻ നാട്ടിൽ എത്തിയത്. അന്ന് ഭാര്യവീടായ പുലാമന്തോളിലായിരുന്നു വന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 29നായിരുന്നു. ഏറെക്കാലമായി താമസിക്കുന്ന ബെംഗളൂരുവിൽ നിന്നാണ് ഭാര്യവീടായ പുലാമന്തോൾ പാലൂർ കളരിക്കൽ എത്തിയത്. പനിബാധിച്ച ഒന്നരവയസ്സുകാരി മകൾ വിസ്മയയെ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾക്ക് അച്ഛന്റെ സാന്ത്വനവുമായി രാജ്യത്തിന്റെ കാവൽക്കാരനും ഇരുന്നു. ഒരാഴ്ചയ്ക്കുശേഷം അസുഖം മാറി പാലൂരിലെ വീട്ടിൽ തന്നെയായിരുന്നു അവസാന അവധിക്കാലവും.

കുഞ്ഞിന്റെ അസുഖംമൂലം പാലക്കാട്ടെ തറവാട്ടുവീട്ടിലും നിരഞ്ജന് എത്താനായിരുന്നില്ല. പിന്നീട് ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക്. ഭാര്യ ഡോ. പി.കെ. രാധികയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും പിന്നീട് ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിരഞ്ജന്റെ മരണസമയത്ത് ഇവർ ഡൽഹിയിലാണ്. വരുന്ന മാർച്ച് 31ന് ദമ്പതിമാരുടെ മൂന്നാം വിവാഹവാർഷികമാണ്. കുറച്ചുമാത്രം ലഭിക്കുന്ന അവധികൾ ബന്ധുവീടുകളും മറ്റും സന്ദർശിക്കുന്നതിന് ചെലവഴിച്ചിരുന്ന നിരഞ്ജന്റെ മരണം എളമ്പുലാശ്ശേരിയെയും പുലാമന്തോളിനെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തുന്നു.