കൊച്ചി: 'ഒരു സ്ത്രീയെ ഇത്രമാത്രം ഉപദ്രവിക്കാൻ ആണുങ്ങൾക്ക് മടിയില്ലെന്ന് മനസ്സിലായത് എനിക്ക് ഉപദ്രവം ഏറ്റപ്പോഴാണ്. മുഖം റോഡിലിട്ട് ഉരയ്ക്കുക എന്നത് കേട്ടിട്ടേയുള്ളൂ, അതെനിക്ക് അനുഭവിക്കാൻ ഇട വരുമെന്ന് ഒരിക്കലും കഴിഞ്ഞില്ല. ദൈവ ഭാഗ്യം കൊണ്ട് ഇത്രമാത്രമേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കുകയാണ് ഞാനിപ്പോൾ' ആലുവയിൽ വനിതാ ദിനത്തിൽ ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ പരിക്കേറ്റ ആലങ്ങാട് കളപ്പറമ്പത്ത് വീട്ടിൽ ജോസഫ് ജോണിന്റെ ഭാര്യയും നിയമവിദ്യാർത്ഥിനിയുമായ നീത ജോസഫിന്റെ (37) വാക്കുകളാണിത്. ഇത് പറയുമ്പോൾ നീതയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

വനിതാ ദിനത്തിൽ ഉച്ചയ്ക്ക് 2.45നാണ് ഓട്ടോ ഡ്രൈവർ നീതയെ ആക്രമിച്ചത്. പത്താം ക്ലാസ്സുകാരിയായ മൂത്ത മകളുടെ പ്ലസ് വൺ അഡ്‌മിഷനു വേണ്ടി തൃശൂരിൽ പോയിട്ടു വരുമ്പോഴായിരുന്നു സംഭവം. ആലുവ ബൈപാസിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനിൽ എത്തിയപ്പോൾ ഓട്ടോക്കൂലിയായി ഡ്രൈവർ 40 രൂപ ആവശ്യപ്പെട്ടു.

ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാൽ 500 രൂപയുടെ നോട്ടു നൽകി. തുടർന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവർ ചില്ലറ മാറ്റിയശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവർ അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് റെയിൽവെ സ്റ്റേഷന്റെ എതിർദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാൻ ശ്രമിച്ചു. നീത ബഹളം വച്ചതോടെ ആളൊഴിഞ്ഞ വഴിയിൽ കയറ്റി മർദ്ദിക്കുകയായിരുന്നു.