ചെന്നൈ: കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് നിത്യാ മേനോൻ. മലയാളം സിനിമയിലെ വമ്പന്മാർ വിലക്കിയെങ്കിലും അതൊന്നും കൂസാത്ത പ്രകൃതം. മലയാളം കൈവിട്ടെങ്കിലും നിത്യയുടെ ഭാഗ്യം തെളിഞ്ഞത് തെലുങ്കിലായിരുന്നു. ഇവിടെയും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കവരാൻ നിത്യക്ക് സാധിച്ചു.

എന്തായലും നിത്യ തന്റെ നിലപാടുകൾ തുറന്നു പറയുന്ന പ്രകൃതത്തിലാണ്. കഴമ്പില്ലാത്ത വേഷങ്ങളുമായി ഇനി തന്നെ സമീപിക്കാൻ ആർക്കും കഴിയില്ലെന്ന് നിത്യാ മേനോൻ പറഞ്ഞു.

ചിത്രങ്ങളിൽ ഒരിക്കലും മുഴുനീള കഥാപാത്രം തന്നെ വേണമെന്ന് താൻ വാശിപിടിച്ചിട്ടില്ല. 'ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാവുന്നതിന്റെ പരമാവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിലുടനീളമുള്ള കഥാപാത്രത്തെ നൽകണം എന്നാവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ തിരക്കഥാകൃത്തുക്കൾക്കും സിനിമാ നിർമ്മാതാക്കൾക്കുമറിയാം എനിക്ക് ഏതു തരം വേഷമൊക്കെയാണ് യോജിക്കുകയെന്ന് . അതു മാത്രമല്ല ഇപ്പോൾ കഴമ്പില്ലാത്ത വേഷങ്ങളുമായി ആരും എന്നെ സമീപിക്കാറില്ല. അവർക്കറിയാം ഞാനത് സ്വീകരിക്കുകയില്ലെന്ന്' നിത്യ പറഞ്ഞു.

അതേസമയം നിത്യയുടെ അടുത്ത ചിത്രം വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷ സിനിമയായ പ്രാണയാണ്. ഹിന്ദി , മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെത്തുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ഒരു മടങ്ങിവരവിനൊരുങ്ങുകയാണ് താരം.