ന്യൂഡൽഹി: താൻ ഇന്ത്യയിൽ കാലു കുത്തിയാൽ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന പ്രസ്താവനയുമായി വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ.. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ശിഷ്യന്റെ ചോദ്യത്തിനാണ് നിത്യാനന്ദയുടെ മറുപടി.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വിഡിയോയിൽ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ഒരു ശിഷ്യന്റെ ചോദ്യത്തിനാണ് നിത്യാനന്ദയുടെ മറുപടി നൽകിയത്. അമ്മാൻ ദേവി തന്റെ ശരീരത്തിൽ പ്രവേശിച്ചെന്നും താൻ താൻ ഇന്ത്യയിൽ കാലുകുത്തിയാൽ ഇന്ത്യ കോവിഡ് മുക്തമാവുമെന്നുമാണ് നിത്യാനന്ദ പറഞ്ഞത്. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് നിത്യാനന്ദ പുതിയ വിഡിയോയുമായി രംഗത്തെത്തിയത്. നേരത്തെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ കൈലാസ ദ്വീപിലേക്ക് വരുന്നത് നിത്യാനന്ദ വിലക്കിയിരുന്നു.

കൈലാസ' എന്ന പേരിൽ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്‌പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. രാജ്യത്തിന്റെ വെബ്‌സൈറ്റും ആരംഭിച്ചിരുന്നു.

ഓഗസ്റ്റിൽ നിത്യാനന്ദ പുതിയ സെൻട്രൽ ബാങ്കും 'കൈലാഷിയൻ ഡോളർ' എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവർത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനൽ കേസുകളിൽ രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.

ഇന്ത്യക്ക് പുറമെ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ദ്വീപിൽ വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.