തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നിവിൻ പോളി. ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്‌ത്തേണ്ട അവസ്ഥയാണ്. നിവിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്‌ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്റെ രുചിമറക്കാൻ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ. സുഹൃത്തേ... ഒരേ ഒരു വാക്ക്.... മാപ്പ്.! എല്ലാത്തിനും...

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാർ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മർദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളിൽ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മർദ്ദിച്ചു.

ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയിൽ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയിൽ കൊണ്ടുവരികയും ഇയാൾ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞൾ പൊടിയും പോലുള്ള സാധനങ്ങൾ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാർ ഏറെ നേരം മർദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.