തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്. നാളെ സ്പീക്കർ തെരഞ്ഞെടുപ്പും. എംബി രാജേഷാണ് സിപിഎമ്മിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പിസി വിഷ്ണുനാഥിനെ യുഡിഎഫും മത്സരിപ്പിക്കും. സഭയിലെ ഭൂരിപക്ഷം രാജേഷിനെ സ്പീക്കറാക്കുകയും ചെയ്യും.

അക്ഷരമാലാ ക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. രാവിലെ ഒമ്പത് മണിമുതൽ പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങൾക്ക് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാവില്ല. ഇവർ പിന്നീട് സ്പീക്കറിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും. പതിന്നാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻ ചാണ്ടിയാണ് സീനിയർ. അദ്ദേഹം 12-ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.

ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ.