ഫേസ്ബുക്കിലാണ് അവർ സ്വപ്നങ്ങൾ പങ്കു വച്ചത്, ആശയങ്ങളിലും ചിന്തകളിലും സമാന മനസ്‌കരെ കണ്ടുമുട്ടിയപ്പോൾ അതിനൊരു കൂട്ടായ്മയുടെ രൂപം വന്നു. നിറങ്ങളിൽ കാലത്തെയും കലയെയും അടയാളപ്പെടുത്തികൊണ്ടാണ് 'നിഴലാട്ടം' എന്ന കലാ സാംസ്‌കാരിക കൂട്ടായ്മയുമായി പുതുതലമുറക്കൂട്ടം കേരളത്തിന്റെ സാംസ്‌കാരിക മണ്ണിലേക്ക് ആദ്യ ചുവടു വച്ചത്. കലയിലും സാഹിത്യത്തിലും തല്പരരായ ഒരു പറ്റം സഹൃദയരരായിരുന്നു അവരുടെ പിൻബലം. തെരുവും പൂക്കളും കലാപങ്ങളും ചേരുന്നയിടമായിരുന്നു ചിത്രം വരയ്ക്കാനും കവിത ചൊല്ലാനും കലയൊരുക്കാനും അവർ തിരഞ്ഞെടുത്തത്. നവമാദ്ധ്യമങ്ങളിൽ നിന്നുണ്ടായ ഒരു പക്ഷേ ആദ്യത്തെതെന്ന് പറയാവുന്ന വ്യത്യസ്തമായൊരു കൂട്ടായ്മ.


ഫേസ്‌ബുക്കിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് കഴിഞ്ഞ വർഷമാണ് തലസ്ഥാനം കേന്ദ്രീകരിച്ച് നിഴലാട്ടം എന്ന സാംസ്‌കാരിക വേദിക്ക് തുടക്കമിടുന്നത്. ഫേസ്‌ബുക്കിലൂടെ ഫോട്ടോകളും ആശയങ്ങളും ഷെയർ ചെയ്തിരുന്ന അംഗങ്ങളെ കോർത്തിണക്കി നിഴലാട്ടം ടീമിന് രൂപം നൽകിയത് രതീഷ് രോഹിണിയായിരുന്നു. പുതിയ കലാകാരന്മാർക്കും അവരുടെ സൃഷ്ടികൾക്കും വേദിയാകുക എന്നത് തന്നെയായിരുന്നു നിഴലാട്ടത്തിന്റെ ലക്ഷ്യം. ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ സാംസ്‌കാരിക രംഗത്ത് ഒരു ഇടം കണ്ടെത്താൻ നിഴലാട്ടത്തിന് കഴിഞ്ഞു. രതീഷിന് പുറമെ ശങ്കർ തങ്കരാമൻ, ആനന്ദ് ജി അയ്യർ, നിതിഷ്, ബാലു പ്രേം, കൃഷ്ണശേഖർ, ദ്രാവിഡ് റിച്ചാർഡ് തുടങ്ങി സമാന മനസ്‌കരായ ഒരു കൂട്ടം യുവാക്കളും നിഴലാട്ടത്തിന്റെ പിന്നണിയിൽ അണിനിരന്നു. ഒരേ സമയം കലയുടെ സംഗമവും ഒപ്പം സാമൂഹിക ദൗത്യം പേറുന്നവയായിരുന്നു നിഴലാട്ടം സംഘടിപ്പിച്ച ഓരോ പരിപാടിയും.


പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസ്‌കതിയും ഓർമ്മിപ്പിച്ചുകൊണ്ട് ഗോ ഗ്രീൻ ഫോട്ടോ പ്രദർശനം ഒരുക്കിയും ചലച്ചിത്ര നാടക ഫോട്ടോഗ്രാഫർമാരുടെ കലാ മേള സംഘടിപ്പിച്ചും ഇവർ മുമ്പ് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷോർട്ട് ഫിലിം ഫെസ്റ്റും ഫോട്ടോ എക്‌സിബിഷനുമാണ് നിഴലാട്ടം ടീം ഇത്തവണ കലാസ്വാദകർക്കായി ഒരുക്കുന്നത്. ഇന്നു മുതൽ പന്ത്രണ്ടു വരെ കനകക്കുന്നിൽ നടക്കുന്ന'നിഴലാട്ട ത്തിന്റെ പുത്തൻ മുഖവുരയുള്ള കലാ സംഗമത്തിൽ ഹ്രസ്വ ചിത്ര ദർശനവും ചിത്ര പ്രദർശനവും ഉൾപ്പെടെ നിരവധി പരിപാടികളാണുൾകൊള്ളിച്ചിരിക്കുന്നത്. നടൻ മുരളി ഗോപിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.