കണ്ണൂർ; കതിരൂർ മനോജ് വധശ്രമക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

സിബിഐ. അന്വേഷിച്ച കേസിൽ പ്രതിയല്ലാത്ത ജയരാജന് മുൻകൂർ ജാമ്യം നൽകാനാവില്ല എന്നാണ് ജാമ്യ ഹർജി പരിഗണിച്ച ജഡ്ജി വി.ജി. അനിൽകുമാർ പറഞ്ഞത്. ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആറ് മാസം മുൻപ് തലശ്ശേരി കോടതി തള്ളിയതാണ്. അന്ന് ഉന്നയിച്ച വാദഗതികൾ തന്നെയാണ് ജയരാജന്റെ അഭിഭാഷകൻ വീണ്ടും കോടതിയിൽ ഉന്നയിച്ചത്. യു.എ.പി.എ (ഭീകര വിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തിയ കേസിൽ വകുപ്പ് 43 ഡി നാല് പ്രകാരം മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് സിബിഐ.ക്കുവേണ്ടി ഹാജരായ അഡ്വ. എസ്. കൃഷ്ണകുമാർ വാദിച്ചു. ഇതാണ് കോടതി അംഗീകരിച്ചത്.

ഈ സാഹചര്യത്തിൽ ജയരാജന്റെ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സിപിഐ(എം) സമീപിക്കുമെന്നാണ് സൂചന. എന്നാൽ ഹൈക്കോടതിയും ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം എടുക്കാൻ സാധ്യതയില്ല. ഇത് സിപിഐ(എം) നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടെ ജയരാജനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ സിബിഐ ഉടൻ തീരുമാനം എടുക്കും. തെളിവുകളെല്ലാം ജയരാജന് എതിരായി ലഭിച്ചുവെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

ജയരാജനെ പ്രതിയാക്കുന്ന കാര്യം ചോദ്യം ചെയ്യലിന് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളൂവെന്ന് സിബിഐ കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചു കൊണ്ടാണ് ജയരാജന് ജാമ്യം നിഷേധിച്ചത്. ചോദ്യംചെയ്യലിനായി സിബിഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസിൽ ജനുവരി 12ന് ഹാജരാകാൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് ജയരാജൻ മുൻകൂർ ജാമ്യഹർജി നൽകിയത്. ചോദ്യം ചെയ്യലിന് ശേഷം ജയരാജനെ പ്രതിയാക്കാനാണ് സിബിഐ പദ്ധതി.

ഇതുകൊണ്ടാണ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ. നോട്ടീസ് നൽകിയിട്ടും ജയരാജൻ ഹാജരാകാതിരുന്നത്. ജനവരി നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജയരാജൻ അവധിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനുശേഷം പന്ത്രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകി. ഇതിനെത്തുടർന്നാണ് ജയരാജൻ വീണ്ടും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.