കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കു ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നൽകുന്നതു തെറ്റായ സന്ദേശമാവുമെന്നും സർക്കാർ വാദിച്ചു. ഹർജിയിൽ നടിയുടെ പേരു പരാമർശിച്ചതിന് പൾസർ സുനിയെ കോടതി വിമർശിച്ചു.

മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി ജാമ്യാപേക്ഷ നൽകിയത്. കേസിൽ നിലവിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നത്. മറ്റു പ്രതികൾക്കെല്ലാം വിവിധ കോടതികളിൽനിന്നായി ജാമ്യം ലഭിച്ചു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹരജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. നടിയുടെ ആവശ്യപ്രകാരമാണ് ഹരജി മാറ്റിയത്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയച്ചതിന്റെ ഫലം വന്നതായി മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞെന്നും എന്നാൽ ഇതിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും നടി കോടതിയെ അറിയിച്ചു.ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്തം വേണമെന്ന് കോടതി നടിയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി.