കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജിൽ പഠിപ്പിക്കാൻ പോയതിലെ ചട്ടലംഘനം സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഹർജി. നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയ കേസിൽ നൽകിയ അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചും തള്ളിയിരിക്കുന്നത്. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

ജേക്കബ് തോമസ് കെടിഡിഎഫ്സി മാനേജിങ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ചിരുന്നു. ഈ കാലയളവിൽ കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി ജോലി ചെയ്തെന്നും ശമ്പളം കൈപ്പറ്റിയെന്നതുമാണ് ആരോപണം. ഇതു ഗുരുതരമായ വീഴ്ചയാണെന്നു വ്യക്തമാക്കി സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

എന്നാൽ സർക്കാരിന്റെ അനുമതിയോടെയാണ് അവധിയെടുത്തിരുന്നതെന്നും ആ കാലയളവിൽ ശമ്പളം വാങ്ങിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. സ്വകാര്യ സ്ഥാനപത്തിൽ നിന്ന് കൈപ്പറ്റിയ ശമ്പളം ജേക്കബ് തോമസ് തിരിച്ചടച്ചു. ഈ വിഷയം സർക്കാർ പരിശോധിച്ച് തീർപ്പാക്കിയതാണ്. ഇനി അന്വേഷിക്കുന്നതിൽ യുക്തിയില്ല. നിലവിലെ പരാതി ദുരൂഹവും സംശയാസ്പദവുമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഡിസിസി ജനറൽ സെക്രട്ടറി സത്യൻ നരവൂരായിരുന്നു ജേക്കബ് തോമസിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പുതിയ കാര്യങ്ങളൊന്നും ഇല്ലെന്നും നിലവിൽ സംസ്ഥാന സർക്കാർ അന്വേഷിച്ച് തീർപ്പാക്കിയ കേസാണ് ജേക്കബ് തോമസിന്റേതെന്നും സിംഗിൾ ബെഞ്ച് കോടതി ഹർജിക്കാരനെ അറിയിച്ചിരുന്നതാണ്. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയത്. കണ്ണൂരിലെ മണൽ മാഫിയക്ക് കൂട്ടുനിൽക്കുന്നയാളാണ് സത്യൻ നരവൂരെന്ന് ആരോപണമുണ്ട്.