കൊച്ചി: ജിഷ വധക്കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കക്ഷികൾക്കു നൽകേണ്ടതില്ല. മരിച്ചാലും ഇരയുടെ പേരു മാദ്ധ്യമങ്ങളിൽ വരുന്നതു ദൗർഭഗ്യമെന്നും കോടതി നിരീക്ഷിച്ചു.

ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ഉത്തരവിടേണ്ട ആവശ്യമില്ല. അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കുകയോ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയോ വേണമെന്നാവശ്യപ്പെട്ട് അഡ്വ.ടി.ബി. മിനി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ. ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. അന്വേഷണം നിർണായ ഘട്ടത്തിലാണെന്നും തുടർന്നുള്ള വാദത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഇതുകൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് അന്വേഷണത്തിൽ ഇടപെടേണ്ടതില്ലെന്നും എ.ഡി.ജി.പി സന്ധ്യയുടെ നേത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാമെന്നും വ്യക്തമാക്കിയത്. അന്വേഷണ പുരോഗതി റിപ്പോർട്ടിനൊപ്പമുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പകർപ്പിന് ഹർജിക്കാർ ആവശ്യമുന്നയിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ഈ ആവശ്യം നിരസിച്ചു. മരിച്ചാലും ഇരയുടെ സ്വകാര്യത നിലനിൽക്കുമെന്നതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് ഈ ആവശ്യം നിരസിച്ചത്. സീനിയറായ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നതിനാൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച് ഇരയുടെ പേര് മാദ്ധ്യമങ്ങളിൽ വരുന്നത് ദൗർഭാഗ്യകരമാണെന്നും നിരീക്ഷിച്ചു.