മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ഹന ഖൈസ് രചിച്ച നോവൽ ശ്രദ്ധേയമാവുന്നു. പുതിയ കഥകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള വെബ്‌സൈറ്റായ വാറ്റ്പാഡിൽ ഹന എഴുതിയ 'ഹെയ്ലി' എന്ന കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്നത്തെ കണക്കനുസരിച്ചു ലോകമെമ്പാടുമുള്ള 142000 പേർ ഹനയുടെ വായിച്ചു കഴിഞ്ഞു. ബഹ്റൈനിൽ കോവിഡ്-19 ലോക്ക്ഡൗണിനിടയിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഹന തന്റെ നോവൽ പോസ്റ്റുചെയ്യാൻ തുടങ്ങിയത്. 36 അധ്യായങ്ങളുള്ള ഒരു കൗമാര കഥയാണ് 'ഹെയ്ലി'. 14 വയസുള്ള ഹെയ്ലി ആൻഡ്രൂസ് എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ ഇതിവൃത്തം നീങ്ങുന്നത്. ഹനയുടെ 'ഹെയ്ലി'ക്ക് വാട്ട്പാഡിൽ കൗമാര കഥകളിൽ ഏറ്റവും ഉയർന്ന റാങ്കിംഗുകളുണ്ട്.

ആദ്യ പുസ്തകമായ ഹെയ്ലി തന്റെ ഭാവനാ സൃഷ്ടിയാണെന്നു ഹന പറയുന്നു. ലോക്ക്ഡൗണിനിടയിൽ വീടിനുള്ളിൽ ഒറ്റപ്പെട്ടുപോകുമ്പോൾ വിരസതയോട് പോരാടുന്നതിനുപകരം സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിന് തന്റെ സമയം വിനിയോഗിക്കുകയായിരുന്നുവെന്നു ഹന പറയുന്നു. പഠനത്തിലും മികവു പുലർത്തുന്ന ഹന തന്റെ പുസ്തകം സമീപഭാവിയിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം കലിക്കറ്റ് സർവകലാശാലയിലെ റിസർച്ച് ഫോറത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ സർവകലാശാലയിലെ ഇംഗ്ലീഷ് വകുപ്പ് ഹനയെ ക്ഷണിച്ചിരുന്നു.

ഇന്ത്യൻ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹനയ്ക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് പ്രശംസ ലഭിച്ചുവരുന്നു. 'നിങ്ങൾ ഒരു മികച്ച എഴുത്തുകാരിയായി വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നു ഒരു വായനക്കാരി വാറ്റ്പാഡിൽ കുറിച്ചു.

കോഴിക്കോട്ടുകാരിയായ ഹന 2019 ലാണ് ഇന്ത്യൻ സ്‌കൂളിൽ ചേരുന്നത്. ബഹ്‌റൈനിലെ ബിസിനസുകാരനായ ഖൈസ് തയാട്ടുമ്പാലിയുടെയും അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപികയായ നദീറയുടെയും മകളാണ്. സഹോദരങ്ങളായ അനം ഖൈസ്, നിയ ആമിന ഖൈസ് എന്നിവരും ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,പ്രിൻസിപ്പൽ വി.ആർ പളനിസ്വമി എന്നിവർ ഹനയുടെ നേട്ടങ്ങളെ അഭിനന്ദിച്ചു.