ദുബായ്: ഓണം- പെരുന്നാൾ അവധിക്കാലം ആഘോഷിച്ച് മലയാളികൾ മടങ്ങിയതിന് പിന്നാലെ യാത്രക്കാരെ ആകർഷിക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച് എയർഇന്ത്യ വിമാനക്കമ്പനി. ബാഗേജിന്റെ കാര്യത്തിൽ അടക്കം ഇളവുകൾ പ്രഖ്യാപിച്ചാണ് എയർഇന്ത്യ പുതുമാർഗ്ഗം തേടിയത്. ഓഫ് സീസണിൽ ആളെപ്പിടിക്കുക എന്ന തന്ത്രതത്തിന്റെ ഭാഗമാണ് എയർഇന്ത്യ പയറ്റുന്നത്. ഇതിനായി ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവൻസുമായി എയർ ഇന്ത്യ.

ഇക്കണോമി ക്ലാസുകാർക്കായി ഇന്നലെ ആരംഭിച്ച ആനുകൂല്യം ഒക്ടോബർ 31 വരെയാണ്. ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ പാടില്ല. എയർ ഇന്ത്യയുടെ സമീപകാലചരിത്രത്തിൽ ഇതാദ്യമായാണ് അമ്പത് കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നത്. ദുബായിൽനിന്ന് കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് ഈ ആനുകൂല്യം. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിലും ഇതു ലഭ്യമാണ്. അതേസമയം ദുബൈയിൽ നിന്ന് ഗോവയിലേക്കുള്ള എഐ 994 വിമാനത്തിൽ ഈ ആനുകൂല്യം ലഭ്യമല്ല.

ഈ ആനുകൂല്യം കൂടാതെ ഡ്യൂട്ടി ഫ്രീയിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ ഉൾപെടെ എട്ടു കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മൊത്തം 50 കിലോ അനുവദിക്കുമെങ്കിലും ഒരു പെട്ടി 32 കിലോയിൽ അധികമാകാതെ ക്രമീകരിക്കണം. ഇതിന് പുറമെ ടിക്കറ്റ് നിരക്കും കുത്തനെ കുറച്ചിട്ടുണ്ട്. 345 ദിർഹമാണ് ഒരു ദിശയിലേക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇപ്പോൾ അവധിയുള്ള യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ സഹായകമായ ഓഫറാണിത്. അതുകൊണ്ട് അവസരം ഉപയോഗപ്പെടുത്താനുമാകും. ഓഫ് സീസണിൽ ആളെ പിടിക്കാനുള്ള എയർഇന്ത്യയുടെ തന്ത്രത്തിന് പിന്നാലെ മറ്റ് വിമാനക്കമ്പനികളും ആളുകളെ ആകർഷിക്കുന്ന പുതിയ തന്ത്രങ്ങളുമായി രംഗത്തുണ്ട്. അധിക ലഗേജും കുറഞ്ഞ നിരക്കുമായി എമിറേറ്റ്‌സ് ഉൾപെടെ മറ്റു വിമാന കമ്പനികളും യാത്രക്കാരെ ആകർഷിക്കുകയാണ്. എമിറേറ്റ്‌സിൽ ടിക്കറ്റെടുക്കുന്നവർക്ക് ഡിസംബർ 31 വരെ ബാഗേജ് ആനുകൂല്യം ലഭിക്കും.

അതേസമയം ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് യാത്രക്കാരെ ആകർഷിക്കാൻ എയർ ഇന്ത്യ എക്സ്പ്രസും ഒമാൻ എയറും ജെറ്റ് എയർവെയ്സും തയ്യാറെടുക്കുന്നുണ്ട്. സെപ്റ്റംബർ 15 മുതൽ അടുത്ത വർഷം മെയ് 31 വരെയള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് നിരക്കിളവുള്ളത് എന്നാൽ, നേരത്തെ ബുക്ക് ചെയ്തവർക്കേ ഈ ആനുകൂല്യം ലഭികുകയുള്ളൂ.