ന്തുവില കൊടുക്കേണ്ടിവന്നാലും വിശ്വാസപ്രമാണത്തിൽ മുറുകെ പിടിച്ചുകൊണ്ടും ഉറച്ചുനിന്നുകൊണ്ടും എങ്ങനെ പരീക്ഷണങ്ങൾക്ക് മുന്നിൽ നിലകൊള്ളാമെന്ന് കാണിച്ചുകൊടുക്കാൻ അള്ളാഹു അയച്ച മാലാഖയാണ് ഹാദിയ എന്ന പെൺകുട്ടി എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ള. ഹാദിയയോടെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നോമ്പെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അബ്ദുള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

പ്രവാചകന്റെ കാലത്തുപോലും സംഭവിച്ചു എന്ന് വിശ്വസിക്കാൻ ആവാത്ത തരത്തിലുള്ള ഒരു വിശ്വാസദാർഢ്യം ഹാദിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൈക്കൊണ്ടുവെന്ന് അബ്ദുള്ള പറയുന്നു. വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ വളർന്നു വലുതായ ഒരു പെൺകുട്ടി. ഒരു പ്രൊഫഷണൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ തനിക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഇസ്‌ളാമിനെ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ അംഗീകരിച്ച വിശ്വാസത്തെ സകല പരീക്ഷണങ്ങൾക്കും കൊടുങ്കാറ്റുകൾക്കും മുമ്പിൽ വിട്ടുകൊടുക്കാതെ പിടിച്ചുനിന്ന അനുഭവം. ഞാൻ വായിച്ച കഥകളിലോ അനുഭവത്തിലോ ഇത്തരമൊരു സ്ഥിതി കണ്ടിട്ടില്ല.

ക്രിസ്ത്യൻ സമുദായത്തിൽ ആയിരുന്നു ഇങ്ങനെയൊരു സംഭവമെങ്കിൽ ആ പെൺകുട്ടി വാഴ്‌ത്തപ്പെട്ടവൾ ആകുമായിരുന്നു. - അബ്്ദുള്ള പറയുന്നു. ഇസ്‌ളാമിൽ അത്തരമൊരു സമ്പ്രദായമില്ല.

പീഡനം അനുഭവിക്കുന്ന ഈ സമുദായത്തെ പറ്റി ആരും വായതുറക്കാൻ തയ്യാറില്ല. നമ്മളെ പോലുള്ള ആൾക്കാർ പറയുമ്പോൾ തീവ്രവാദിയെന്നും മറ്റും മുദ്രകുത്തുന്നു. വ്യത്യസ്ത രാഷ്ട്രീയ സംഘടനകളുടേയും മറ്റും തലപ്പത്തുള്ളവർ ഒന്നും തുറന്നുപറയുന്നില്ല. അങ്ങനെയിരിക്കെയാണ് പൂർണമായും ഒറ്റപ്പെട്ട നിലയിൽ ആക്കപ്പെട്ട യുവതി ഇത്തരത്തിൽ വിളിച്ചുപറയാൻ ധൈര്യം കാണിച്ചത്.

മാസങ്ങൾ കഴിഞ്ഞിട്ടും ആ കുട്ടിയുടെ വിശ്വാസം വർധിക്കുകയാണ്. - അബ്ദുള്ള പറയുന്നു. ഇത്തരത്തിൽ അബ്ദുള്ള നൽകിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ. ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ മാധ്യമപ്രവർത്തകനും സോഷ്യൽ ആക്റ്റിവിസ്റ്റുമായ അബ്ദുള്ളയുടെ പ്രതികരണം.