ചെന്നൈ: എല്ലാം തുറന്നു പറയാൻ അമ്മയുടെ ആത്മാവ് പറഞ്ഞുവെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിയ ഒ പനീർശെൽവം ഓടിക്കയറിയത് തമിഴ്ജനതയുടെ മനസിലേക്കാണ്. രാഷ്ട്രീയമായി ശശികല ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കത്തിലൂടെ തമിഴ്‌നാട്ടുകാരുടെ ഒപിഎസ് ജനങ്ങളിൽ നിന്നും വലിയ പിന്തുണ നേടി. എന്നാൽ, പണം കൊണ്ടും അധികാരം കൊണ്ടും സമ്പന്നരായ മന്നാർഗുഡി മാഫിയക്ക് മുമ്പിൽ സാധുവും പാവ മുഖ്യമന്ത്രിയുമായ പനീർശെൽവത്തിന് എത്രകണ്ട് പിടിച്ചു നിൽക്കാൻ സാധിക്കുമെന്ന ആശങ്കയാണ് എല്ലായിടത്തും. തനിക്കെതിരെ തിരിഞ്ഞ പനീർ ശെൽവത്തെ ഏതാനും ദിവസങ്ങൾക്ക് മുന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികല ട്രഷറർ സ്ഥാനത്തു നിന്നും പുറത്താക്കിയതാണ് ഏറ്റവും വൈരുധ്യമായ കാര്യം. വർഷങ്ങളായി പാർട്ടി നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ വ്യക്തിയെയാണ് ഇന്നലെ വരെ രാഷ്ട്രീയത്തിൽ സജീവം പോലും ആകാതിരുന്ന ശശികല പുറത്താക്കിയത്. ഈ തീരുമാനത്തിനെതിരെ തെരുവിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്.

എല്ലാം തുറന്നു പറഞ്ഞ പനീർശെൽവത്തിന് അനുകൂലമായാണ് ഇപ്പോഴത്തെ ജനവികാരം. തന്നെ നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നുവെന്നും നിയമസഭാ കക്ഷി യോഗം വിളിച്ചതു താൻ അറിയാതെയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു കൊണ്ടാണ് ഇന്നലെ നാടകീയമായി രംഗത്തെത്തിയത്. വെളിപ്പെടുത്തലുകൾക്കു പിന്നാലെ പോയസ് ഗാർഡനിൽ ശശികല വിളിച്ചുചേർത്ത പാർട്ടി ഉന്നതതല യോഗം പനീർസെൽവത്തെ അണ്ണാ ഡിഎംകെ ട്രഷറർ സ്ഥാനത്തുനിന്നു പുറത്താക്കി. പാർട്ടിയിൽ നിന്നും പനീർശെൽവ്വത്തെ പുറത്താക്കാനാണ് ശശികലയുടെയും കൂട്ടരുടെയും തീരുമാനം.

ശശികലയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 40 എംഎ‍ൽഎ.മാർ ഡി.എം.കെ.ക്യാമ്പിലേക്ക് അടുക്കുകയാണെന്നാണ് സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ശശികലക്കെതിരെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പനീർശെൽവവും രംഗത്തത്തിയതോടെ പാർട്ടിയിലെ പിളർപ്പ് ആസന്നമായി. ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സഭയിൽ വിശ്വാസവോട്ട് തേടുമ്പോൾ വിട്ടുനിൽക്കാനും പിന്നീട് ഡി.എം.കെ. മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ചാൽ പുറത്തുനിന്ന് പിന്തുണയ്ക്കാനുമാണ് തീരുമാനം. നിയമസഭയിൽ പ്രത്യേകബ്ലോക്കായി ഇരുന്ന് പ്രവർത്തിക്കുമെന്നും ധാരണയിലെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിമത എംഎ‍ൽഎ.മാർ ഡി.എം.കെ.വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തിക്കഴിഞ്ഞു.

എ.ഐ.എ.ഡി.എം.കെ.യിലെ അസംതൃപ്തരായ മറ്റ് എംഎ‍ൽഎ.മാരെക്കൂടി സ്വാധീക്കാനുള്ള ശ്രമം ഡി.എം.കെ. നടക്കുന്നുണ്ട്. ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിൽ മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നറിയിച്ച് എം.കെ. സ്റ്റാലിൻ പാർട്ടി ജില്ലാഭാരവാഹികൾക്ക് കത്തയച്ചു. മന്ത്രിസഭ രൂപവത്കരിക്കണമെങ്കിൽ 234 അംഗ നിയമസഭയിൽ ഡി.എം.കെ.യ്ക്ക് 118 അംഗങ്ങളുടെ പിന്തുണ വേണം. നിലവിലുള്ള കക്ഷിനിലയനുസരിച്ച് ഡി.എം.കെ.യ്ക്ക് 89 സീറ്റാണുള്ളത്. സഖ്യകക്ഷികളായ കോൺഗ്രസിന് എട്ടും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് ഒരു സീറ്റുമുണ്ട്. 20 എംഎ‍ൽഎ.മാരുടെ കൂടി പിന്തുണയുണ്ടെങ്കിൽത്തന്നെ ഡി.എം.കെ.യ്ക്ക് മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദമുന്നയിക്കാം. എ.ഐ.എ.ഡി.എം.കെ.യ്ക്ക് 135 എംഎ‍ൽഎ.മാരാണുള്ളത്. മന്ത്രിസഭ രൂപവത്കരിക്കണമെങ്കിൽ എ.ഐ.എ.ഡി.എം.കെ.യിലെ വിമത എംഎ‍ൽഎ.മാരുടെ പിന്തുണയ്ക്കുപുറമേ കേന്ദ്രസർക്കാരിന്റെ സഹായംകൂടി വേണ്ടിവരും.

അതേസമയം പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാനുള്ള നീക്കങ്ങളൊന്നും ഇപ്പോൾ അണ്ണാ ഡിഎംകെയിൽ നടക്കില്ല. പാർട്ടി ഒറ്റക്കെട്ടാണെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും ഇന്നലെ ശശികല അവകാശപ്പെട്ടെങ്കിലും അതിന് സാധ്യമല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. 135 അണ്ണാ ഡിഎംകെ എംഎൽഎമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ പനീർസെൽവത്തിനുണ്ടെന്നാണു സൂചന. കൂടാതെ ജയലളിതയുടെ പേരിലാണ് തുറന്നടിച്ചതെന്നതിനാൽ ശശികലയുടെ കൂടെ നിൽക്കുന്ന പലരും പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ചു കയറാൻ ജയലളിത വികാരം ആവശ്യമാണെന്നതാണ് അവരെ മറുകണ്ടം ചാടാൻ പ്രേരിപ്പിക്കുന്നത്.

അതേസമയം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പനീർശെൽവം എംഎൽഎമാർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കാൻ തയാറാണെന്ന് പറഞ്ഞിട്ടുണ്ട്. ഗവർണറുടെ നിലപാട് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ശശികലയുടെ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നേരത്തേ തന്നെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

രാത്രി ഒൻപതു മണിയോടെ മറീന ബീച്ചിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിലെത്തിയ പനീർസെൽവം 40 മിനിറ്റിലേറെ ധ്യാനത്തിലിരുന്ന ശേഷമാണു ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ജയയുടെ മരണശേഷം പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ. മധുസൂദനനെ ജനറൽ സെക്രട്ടറിയാക്കാനും തന്നെ മുഖ്യമന്ത്രിയാക്കാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയാകാനില്ലെന്നു പറഞ്ഞതാണ്. എന്നാൽ, മുൻപു രണ്ടു തവണയും തന്നെയാണു ജയലളിത നിർദ്ദേശിച്ചത്. അക്കാരണത്താൽ ഇത്തവണയും മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു.

കുറച്ചു ദിവസത്തിനു ശേഷം ശശികലയെ ജനറൽ സെക്രട്ടറിയാക്കണമെന്ന് അവരുടെ സഹോദരൻ ദിവാകരൻ ആവശ്യപ്പെട്ടു. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ജനറൽ കൗൺസിൽ ചേർന്ന് അവരെ ജനറൽ സെക്രട്ടറിയാക്കി. പിന്നാലെ ചില മന്ത്രിമാർ തന്നെ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി ആർ.ബി. ഉദയകുമാർ ഈയാവശ്യം ഉന്നയിച്ചപ്പോൾ തന്നെ അക്കാര്യം ശശികലയുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. ഇനി ഉദയകുമാറിന്റെ ഭാഗത്തു നിന്ന് അങ്ങനെയുണ്ടാവില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, അതിനു ശേഷവും മന്ത്രിമാർ പറഞ്ഞു. ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ കത്തെഴുതുക വരെ ചെയ്തതു തന്നെ മാനസികമായി തളർത്തി. പാർട്ടിക്ക് ഒന്നും സംഭവിക്കരുതെന്നു കരുതി മിണ്ടിയില്ല.

ഈ സാഹചര്യത്തിലാണു പാർട്ടി നിയമസഭാ കക്ഷി യോഗം കൂടിയത്. അന്നു രാവിലെ പോയസ് ഗാർഡനിൽ പോയപ്പോൾ അവിടെ മുതിർന്ന മന്ത്രിമാരും പാർട്ടിയിലെ പ്രമുഖ നേതാക്കളും ശശികലയുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ശശികലയെ മുഖ്യമന്ത്രിയാക്കാൻ മുൻകയ്യെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇപ്പോൾ എന്താണ് അതിന്റെ ആവശ്യമെന്നു ചോദിച്ചപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരാൾ തന്നെ വഹിക്കണമെന്ന വാദമാണുന്നയിച്ചത്. ഭീഷണിപ്പെടുത്തി രാജിവയ്പിക്കുകയായിരുന്നു.

ജയയുടെ സ്മാരകത്തിലെത്തി അമ്മയുടെ ആത്മാവിനോട് എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചു. എല്ലാ കാര്യങ്ങളും തുറന്നു പറയാൻ അമ്മയുടെ ആത്മാവ് പറഞ്ഞു. ജനങ്ങൾ ഒന്നടങ്കം അംഗീകരിക്കുന്ന ആൾ പാർട്ടിയെയും സർക്കാരിനെയും നയിക്കണം. നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അതിനു വേണ്ടി ഏതുവരെയും പോരാടുമെന്നും പനീർസെൽവം പറഞ്ഞു.

എന്തായാലും തമിഴ് നാട്ടിലെ നാടകീയമായ സംഭവവികാസം കേന്ദ്രസർക്കാറും വീക്ഷിക്കുന്നുണ്ട്. ബിജെപിയുടെ പിന്തുണയും പനീർശെൽവത്തിനുണ്ട് എന്നാണ് അറിയുന്ന വിവരം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തുറന്നടിച്ചു രംഗത്തെത്തിയതെന്നും അനുമാനിക്കുന്നവർ ഏറെയാണ്.