കൊച്ചി: ഒടിയൻ സിനിമയ്ക്കായി മോഹൻലാലിന്റെ തടികുറയ്‌പ്പിക്കാൻ ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘം എത്തും. കഠിന വ്യായാമമുറകളും യോഗയുമായി ഒടിയന്റെ ചെറുപ്പകാലത്തിനായി ഒരുങ്ങുകയാണ് അദ്ദേഹം. ഏകദേശം 15 കിലോ ഭാരം കുറയ്ക്കും. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന ടീമാണിത്.

ഫ്രാൻസിൽ നിന്നുള്ള ഈ ടീമിൽ 25 പേരുണ്ട്. അതിൽ ഉഴിച്ചിൽക്കാരൻ,ആയുർവ്വേദ വിദഗ്ദ്ധർ, ത്വക്രോഗവിദഗ്ദ്ധൻ, ഫിറ്റ്നെസ് ട്രെയിനേർസ് എന്നിവർ ഉൾപ്പെടും. ഇതാദ്യമായാണ് ഇങ്ങനെയൊരു ടീമിനെ മലയാളത്തിലെത്തിക്കുന്നത്. ആ പഴയ മോഹൻലാലിനെ വീണ്ടും കാണാനാകുമെന്ന് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നു.

നിലവിൽ 65കാരനായ മാണിക്കന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയൻ ടീം എടുത്തുകഴിഞ്ഞു. പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ഒടിയന്റെ ക്ലൈമാക്സ് രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചിരുന്നത്. ഒക്ടോബർ 6 ന് ആരംഭിച്ച ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിൽക്കും എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ വെളിപ്പെടുത്തിയിരുന്നു. പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്സ്.

രണ്ടു പ്രധാന ചിത്രങ്ങൾ മാറി വച്ചാണ് പീറ്റർ ഹെയ്ൻ ഒടിയന്റെ ആക്ഷൻ സംവിധാനം ഏറ്റെടുത്തത് എന്നും ഈ ചിത്രം പീറ്റർ ഹെയ്നിനു മറ്റൊരു ദേശീയ പുരസ്‌കാരം നേടി കൊടുക്കുമെന്നും ശ്രീകുമാർ മേനോൻ പ്രത്യാശ പ്രകടിപ്പിച്ചു. 12 മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് ആകും ഒടിയന്റെ മറ്റൊരു പ്രത്യേകത.