ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ രജിസ്റ്റ്രാർ ജനറൽ അശോക് മേനോൻ, രജിസ്റ്റ്രാർ (വിജിലൻസ്) ആർ.നാരായണ പിഷാരടി, തൃശൂർ ജില്ലാ ജഡ്ജി ആനി ജോൺ എന്നിവർ ഹൈക്കോടതി ജഡ്ജിമാരാകും. ഇവരെ നിയമിക്കുന്നതിനു സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്തത്. കേരള ഹൈക്കോടതിയിൽ പുതുതായി നിയമിതരാകുന്ന മൂന്നുപേരും ജുഡീഷ്യൽ സർവീസിൽ നിന്നുള്ളവരാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരുൾപ്പെട്ട കൊളീജിയമാണു തീരുമാനമെടുത്തത്. ശുപാർശ ഇനി കേന്ദ്ര നിയമമന്ത്രാലയം പരിശോധിച്ചു രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകണം. തമിഴ്‌നാട്ടിൽനിന്ന് ആറുപേരെ നിയമിക്കാനും ശുപാർശയുണ്ട്. തമിഴ്‌നാടിന്റെ പട്ടികയിലെ ഒരു പേര് കൊളീജിയം തള്ളി.

2015 മുതൽ ഹൈക്കോടതി രജിസ്റ്റ്രാർ ജനറലായി പ്രവർത്തിക്കുന്ന അശോക് മേനോൻ തിരുവില്വാമല കിണറ്റിൻകര വീട്ടിൽ ഹരിദാസ് പുല്ലാട്ടിന്റെ മകനാണ്. 1988ൽ മുൻസിഫായി സർവീസിൽ പ്രവേശിച്ചു. ജില്ലാജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി രജിസ്റ്റ്രാറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: അതുൽ, അഖിൽ.

ഹൈക്കോടതി വിജിലൻസ് രജിസ്റ്റ്രാറായ ആർ.നാരായണ പിഷാരടി, നോർത്ത് പറവൂർ പെരുവാരത്തു പിഷാരത്ത് രാമപിഷാരടിയുടെ മകനാണ്. 1986ൽ മുൻസിഫായി സർവീസ് ആരംഭിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകല. മകൻ: ശ്രീനാഥ്.

കഴിഞ്ഞ വർഷം മെയ്‌ മുതൽ തൃശൂർ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജിയായി പ്രവർത്തിക്കുന്ന ആനി ജോൺ വൈക്കത്തെ പ്രമുഖ അഭിഭാഷകൻ അഡ്വ.ജോൺ മഠത്തിലിന്റെ മകളാണ്. നോർത്ത് പറവൂരിൽ മുൻസിഫ് ആയിട്ടാണു തുടക്കം. പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്, തലശേരി ജില്ലാ ജഡ്ജി, പെരുമ്പാവൂർ എംഎസിടി ജഡ്ജി, തൊടുപുഴ കുടുംബ കോടതി ജഡ്ജി, ആലപ്പുഴ ജില്ലാ ജഡ്ജി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

എസ്‌ബിഐ തൃശൂർ മെയിൻ ശാഖയിലെ ഡപ്യൂട്ടി മാനേജർ കെ.എ.ബേബിയാണു ഭർത്താവ്. മക്കൾ: ഡോ. മരിയ ബേബി, ടീന ബേബി.