മസ്‍കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഒക്ടോബർ ഒന്ന് മുതൽ 12 രാജ്യങ്ങളിലെ 16 നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒമാനിൽ നിന്ന് യാത്ര പുറപ്പെടുന്നവർ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. അതോടൊപ്പം എത്തിച്ചേരുന്ന വിമാനത്താവളങ്ങളിലെ സുരക്ഷാ ആവശ്യകതകളെക്കുറിച്ചും ബോധവാന്മാരായിരിക്കണമെന്നും ഒമാൻ എയർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

മസ്‍കറ്റിൽ നിന്നും ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്ട്, കെയ്റോ, മുംബൈ, ഡൽഹി, കൊച്ചി, ദുബായ്, ദോഹ, ഡാർ എസ് സലാം, സാൻസിബാർ, ക്വാലാലംപൂർ, മനില, ലാഹോർ, ഇസ്ലാമാബാദ്‌ എന്നിവടങ്ങളിലെക്കായിരിക്കും സർവീസുകൾ പുനഃരാരംഭിക്കുന്നത്. മസ്കറ്റിൽ നിന്നും ഖസബിലേക്കും സർവീസുകൾ ഉണ്ടാകും. രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് നീക്കുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യയിലേക്കുള്ള സർവീസുകളുടെ അന്തിമ തീരുമാനമെന്ന് ഒമാൻ എയർ അറിയിച്ചു. നിലവിൽ സെപ്റ്റംബർ 30 വരെയാണ് ഇന്ത്യ രാജ്യാന്തര സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.