കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ സോളാർ കേസിൽ നിർണായക വിധി. ഉമ്മൻ ചാണ്ടിക്കെതിരായി സരിത എസ് നായർ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചു നൽകിയ കത്തിനെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ ഹൈക്കോടതി റദ്ദാക്കി. സോളാർ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നീക്കിയതോടെ ആരോപണ നിഴലിലായ നിരവധി കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസമായി.

സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതനുസരിച്ച് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച ഭാഗങ്ങളിൽ ഭേദഗതി വരുത്തി. എന്നാൽ അന്വേഷണത്തിൽ തടസ്സമില്ലെന്നും കോടതി അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ഹർജി ഭാഗികമായി അനുവദിച്ചു കൊണ്ടാണ് കോടതി തീരുമാനം കൈക്കൊണ്ടത്. അതേസമയം മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ ആരോപണങ്ങൾ കോടതി റദ്ദാക്കിയില്ല.

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയെ കേസിൽനിന്നു സംരക്ഷിക്കാൻ ശ്രമിച്ചുവെന്നായിരുന്നു തിരുവഞ്ചൂരിനെതിരായ ആക്ഷേപം. കമ്മിഷന്റെ പരാമർശങ്ങൾ തന്റെ സൽക്കീർത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നാരോപിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഹർജി. ഈ ഹർജി ഹൈക്കോടതി തള്ളുകയാണ് ഉണ്ടായത്. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കി വേണം സർക്കാർ റിപ്പോർട്ട് പരിഗണിക്കാനെന്ന നിർദ്ദേശമാണ് കോൺഗ്രസിലെ പല നേതാക്കൾക്കും ആശ്വാസമായത്. ഈ വിഷയത്തിൽ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു പ്രകാരം പുതുക്കണമെന്നുമാണ് കോടതിയുടെ നിർദ്ദേശം.

സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, സർക്കാർ ഏൽപിച്ച പരിഗണനാ വിഷയങ്ങൾ മറികടന്നുവെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രധാന ആക്ഷേപം. നേരത്തെ സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ അന്വേഷണ കമ്മീഷനിൽ സമർപ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചർച്ച ചെയ്യുന്നതിന് ഹൈക്കോടതി നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.

സരിതയുടെ കത്തിൽ പേര് പരാമർശിക്കപ്പെട്ടവർക്കെതിരെ മാനഭംഗത്തിനാണ് കേസെടുക്കാൻ ഒരുങ്ങിയത്. സോളാർ അനുമതി നൽകാൻ വേണ്ടി ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ രാഷ്ട്രീയനേതാക്കൾ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നു സരിതയുടെ പേരിലിറങ്ങിയ കുറിപ്പിൽ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ എംപി, ജോസ് കെ. മാണി എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, എഡിജിപി കെ. പത്മകുമാർ തുടങ്ങിയവരുടെ പേരുകൾ കത്തിൽ പറഞ്ഞിട്ടുണ്ട്. കത്തിൽ പരാമർശിക്കുന്ന ആരോപണങ്ങൾ കോടതി റദ്ദാക്കിയതോടെ ഈ നേതാക്കൾക്കും ആശ്വാസമാകും.

2013 ഒക്ടോബർ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാർകേസിൽ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. 2006 മുതലുള്ള കേസുകൾ അന്വേഷിക്കാനായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനായിരുന്നു കമ്മീഷനോട് യുഡിഎഫ് സർക്കാർ നിർദ്ദേശിച്ചിരുന്നത്. 2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. രണ്ടുവർഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളിൽ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകൾ കമ്മീഷൻ രേഖപ്പെടുത്തി. ഏപ്രിൽ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റൽ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകൾ കമ്മീഷനിൽ ഹാജരാക്കി. 2013 ജൂൺ രണ്ടിന് സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോൺവിളികളുടെ രേഖകൾ കമ്മീഷനു ലഭിച്ച പ്രധാന തെളിവിൽപ്പെടുന്നു.

മുഖ്യമന്തിയായിരിക്കെ ഗൺമാനായിരുന്ന സലിംരാജിന്റെ മൊബൈലിൽ നിന്നും ഉമ്മൻ ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഓഫീസ് ജീവനക്കാരായ ജോപ്പൻ,ജിക്കുമോൻ എന്നിവർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സരിതവെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമേ മുൻ മന്തിമാരായ അടൂർ പ്രകാശ് ,എ പി അനിൽകുമാർ,അര്യാടൻ മുഹമ്മദ് ,കെ സി വേണുഗോപാൽ ,എം എൽ എ മാരായ മോൻസ് ജോസഫ് ,ഹൈബി ഈഡൻ.ഏ പി അബ്ദുള്ളകുട്ടി, പി സി വിഷ്ണുനാഥ് തുടങ്ങയവരും അനിൽകുമാറിന്റെ പി എ ആയിരുന്ന നസിറുള്ളയും തന്നെ പലതരത്തിൽ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതായി സരിത കമ്മീഷന് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോർട്ടാണ് ഇത്.

സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിൽനടന്ന തട്ടിപ്പാണ് കമ്മിഷൻ അന്വേഷിച്ചത്. ടീം സോളാർ നടത്തിപ്പുകാരായ സരിത എസ്. നായർ അടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഒക്ടോബർ 23-നാണ് ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ ഏകാംഗ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർ സരിതയുമായി നടത്തിയ ഫോൺരേഖകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.

കെഎസ്ഇബിഇഎ വാർഷികയോഗത്തിൽ സരിതയും മുൻ മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോ പകർപ്പ്, തമ്പാനൂർ രവി, ബെന്നി ബെഹനാൻ, സലീംരാജ്, വാസുദേവശർമ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയിൽ നൽകിയ മൊഴി എന്നിവയും പ്രധാന തെളിവുകളാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ മൊഴിയെടുത്തു. ഉമ്മൻ ചാണ്ടിയെ രണ്ട് തവണയാണ് കമ്മീഷൻ വിസ്തരിച്ചത്.

ആദ്യതവണ നീണ്ട 14 മണിക്കൂറാണ് ഉമ്മൻ ചാണ്ടി കമ്മീഷന് മുന്നിൽ മൊഴി നൽകിയത്. ഇക്കാലയളവിനിടയിൽ അഞ്ച് തവണയാണ് സർക്കാരുകൾ കമ്മീഷന്റെ കാലാവധി നീട്ടി നൽകിയത്. നാല് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മീഷൻ ഇപ്പോൾ റിപ്പോർട്ട് സമർപ്പിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്ട്രീയം തന്നെ കലുഷിതമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ നിർബന്ധിതമായത്.