ജയ്പുർ: കടുവയ്ക്കു പകരം പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദ്ദേശം. പശുവിനെ കൊല്ലുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ നല്കണമെന്നും ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മ അഭിപ്രായപ്പെട്ടു. ജഡ്ജി വിരമിക്കുന്ന ദിവസമായിരുന്നു ഇന്ന്. അവസാന വിധിയിലാണ് വിവാദ ശിപാർശ അദ്ദേഹം നടത്തിയിരിക്കുന്നത്.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നതു തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വിജ്ഞപനത്തിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയുടെ വിവാദ ശിപാർശ ഉണ്ടായിരിക്കുന്നത്. ഗോശാല നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജഡ്ജി ഈ അഭിപ്രായം ഉന്നയിച്ചത്.

ജയ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയുടെ ശോചനീയാവസ്ഥ ചോദ്യം ചെയ്ത് പൂനം ചന്ദ് ബന്ദാരി എന്നയാൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ മുനിസിപ്പൽ കമ്മീഷനോട് റിപ്പോർട്ട് തേടിയ ശേഷം സ്വമേധയായിരുന്നു ഗോവധം സെബന്ധിച്ച കോടതിയുടെ പരമർശങ്ങൾ.

ഗോവധത്തിന് നിലവിൽ ഓരോ സംസ്ഥാനങ്ങളിലും വെത്യസ്ഥമാണ് ശിക്ഷ. രാജസ്ഥാനിൽ 3 മുതൽ 10 വർഷം വരെ തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഇത് ജീവ പര്യന്തമാക്കി ഉയർത്തിക്കൂടെയെന്ന് കോടതി ചോദിച്ചു. പശുവിനെ ദേശീയ മൃഗമാക്കണമെന്നും അനുബന്ധമായി കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു.

ഹിന്ദു രാഷ്ട്രമായ നേപ്പാളിൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചിട്ടുള്ളത് ജഡ്ജി ചൂണ്ടിക്കാട്ടി. പശുവിൽ 33 കോടി ദൈവങ്ങൾ അധിവസിക്കുന്നുവെന്നും ജഡ്ജി പരാമർശിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓക്‌സിജൻ അകത്തേക്ക് എടുക്കുയും പുറത്തുവിടുകും ചെയ്യുന്ന ഏക മൃഗവും പശുവാണ്. താൻ ശിവഭക്തനാണെന്നും തന്റെ നിർദ്ദേശങ്ങൾ ആത്മാവിൽനിന്ന് ഉയർന്നുവന്ന ശബ്ദമാണെന്നും ജസ്റ്റിസ് ശർമ പറഞ്ഞു.

ഇണചേരാതെ മുട്ടയിടുന്ന പക്ഷിയാണ് മയിൽ എന്നും ജസ്റ്റിസ് ശർമ പറഞ്ഞതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ആൺ മയിൽ ആജീവനാന്തം ബ്രഹ്മചാരിയാണ്. പെൺമയിലുമായി ഇണ ചേരാറില്ല. ആൺമയിലിന്റെ കണ്ണുനീർ കൊണ്ടാണ് പെൺമയൽ ഗർഭിണിയാകുന്നതെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജയ്പൂരിലെ ഹിങ്കോണിയ ഗോശാല സർക്കാർ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടന്നുകൊണ്ടിരിക്കെയാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.