കോഴിക്കോട്: കേരളത്തിൽ ചർച്ചയ്ക്ക് മറ്റൊരു അഴിമതി കൂടി. ഒരേ സവാള രണ്ടിടത്തുനിന്ന് ഹോർട്ടികോർപ് വാങ്ങിയത് രണ്ടു വിലയ്‌ക്കെന്നതാണ് ഇതിന് കാരണം. ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് കിലോഗ്രാമിന് 39 രൂപയാണ് മൊത്തവ്യാപാര വില. എന്നാൽ നാഫെഡ് മുഖേന കിലോഗ്രാമിന് 44 രൂപയ്ക്കാണ് 25 ടൺ സവാള വാങ്ങുന്നത്.

പൊതുവിപണിയിൽ വില കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായായാണ് നാഫെഡ് സംഭരണം. കോഴിക്കോട്ട് കിലോയ്ക്ക് 39 രൂപയ്ക്കാണ് മൊത്തവിതരണക്കാർ ഹോർട്ടികോർപിനു സവാള നൽകുന്നതെന്നതാ്ണ് യാഥാർത്ഥ്യം. വടകര, മലപ്പുറം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ 41 രൂപയ്ക്കും. 45 രൂപയ്ക്കാണ് ഹോർട്ടികോർപ് ഔട്ട്ലെറ്റുകളിൽ സവാള വിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് അധിക വിലയ്ക്കുള്ള സവാള വാൽ ചർച്ചയാകുന്നത്.

കുറഞ്ഞ വിലയ്‌ക്കെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് വില കുറച്ചുനൽകാനാകും. വില കൂടുതലുള്ളപ്പോഴാണ് നാഫെഡ് മുഖേന സംഭരിച്ചതെന്നും അതിനാലാണ് കൂടുതൽ വില വന്നതെന്നും ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ പറഞ്ഞു. വില കുറഞ്ഞതിനാൽ നേരിട്ടു സംഭരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയെന്നും പറഞ്ഞു. ഏതായാലും ഈ ഇടപാടിൽ സംശങ്ങൾ ഉയരുന്നുണ്ട്.

കിലോഗ്രാമിന് 100 രൂപയ്ക്കു മുകളിൽ വന്നിരുന്ന സവാള വിലക്കാലത്തായിരുന്നു ഇറക്കുമതി. അതിശയിപ്പിക്കും വലുപ്പമാണ് ഈജിപ്ഷ്യൻ സവാളയുടെ പ്രത്യേകത. ഒരു സവാള അര കിലോഗ്രാമോളം തൂക്കം വരും. അതായത് ഇന്ത്യയിൽ വിളയുന്ന സവാളയുടെ ഒന്നരരണ്ടിരട്ടി വലുപ്പം വരും. വലുപ്പം മാത്രമല്ല നിറത്തിലും രുചിയിലും മുന്നിലാണ് ഈജിപ്തിൽനിന്നെത്തിയ സവാളയ്ക്ക്. കേരളത്തിൽ ആവശ്യക്കാരുണ്ടെങ്കിലും രാജ്യവ്യാപകമായി ഈ ഈജിപ്ഷ്യൻ സവാളയ്ക്ക് ആവശ്യക്കാരുണ്ടായിരുന്നില്ല.