കോട്ടയം: ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തിന്റെ പേരിലുള്ള പ്രതിഷേധ നിലപാട് കുടപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തീരുമാനിച്ചു. എ ഗ്രൂപ്പും കടുത്ത നിലപാടിലേക്ക് കടക്കും. ഈ സാഹചര്യത്തിൽ സ്വന്തം തട്ടകത്തിൽ സ്വന്തം ഗ്രൂപ്പുകാരനായ ജോഷി ഫിലിപ്പിന്റ സ്ഥാനാരോഹണ ചടങ്ങിൽനിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കും. കഴിഞ്ഞയാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്കു ജോഷി നിയോഗിക്കപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ സൗകര്യാർഥമാണ് അധികാരമേറ്റെടുക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ ഇന്നും ഉമ്മൻ ചാണ്ടി എത്തില്ല. കോട്ടയത്തേക്ക് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചത് ലതികാ സുഭാഷിനെയാണ്. എന്നാൽ ഇത് പരിഗണിക്കാതെ ജോഷി ഫിലപ്പിനെ നിയോഗിച്ചതും ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചിരുന്നു.

ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അധികാരത്തിൽ ഇരുന്നപ്പോൾ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ എല്ലാമെല്ലാമായിരുന്നു കെ കരുണാകരൻ. എൺപതുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ പോലും തീരുമാനിച്ച കേരളാ മുഖ്യമന്ത്രി. എന്നാൽ കോൺഗ്രസിന്റെ അധികാരം നരസിംഹ റാവുവിലേക്കും സോണിയാ ഗാന്ധിയിലുമെത്തിയപ്പോൾ കരുണാകരന്റെ കാലം കഴിഞ്ഞു. പതിയെ കലാപത്തിലേക്ക് കരുണാകരൻ കടന്നു. തുടക്കം പ്രതിഷേധങ്ങൾ. പിന്നെ പാർട്ടി പിളർത്തൽ അങ്ങനെ പോയി കാര്യങ്ങൾ. പിന്നീട് കോൺഗ്രസിന് കരുത്ത് പകരാൻ കരുണാകരൻ മാതൃ സംഘടനയിൽ തിരിച്ചെത്തി. ഇതേ പാതയിലാണ് ഉമ്മൻ ചാണ്ടിയെന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് മാറ്റാതെ കെപിസിസിയുടെ പരിപാടികളുമായി ഉമ്മൻ ചാണ്ടി സഹകരിക്കില്ലെന്നാണ് എ വിഭാഗം നൽകുന്ന സൂചന. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിലുള്ള അതൃപ്തി അറിയിച്ച് ഇനി ഹൈക്കമാൻഡിന്റടുത്തേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനം. അതായത് ആരുടേയും കാലു പിടിക്കാൻ ഡൽഹിയിലേക്ക ്ഉമ്മൻ ചാണ്ടി പോകില്ല. പ്രശ്‌നപരിഹാരത്തിന് താൽപര്യമുണ്ടെങ്കിൽ അവർ ഇങ്ങോട്ട് വരട്ടെയെന്നാണ് എ ഗ്രൂപ്പിന്റെ പൊതുനിലപാട്. യുഡിഎഫ് യോഗം ചേർന്നപ്പോൾ ഉമ്മൻ ചാണ്ടി തന്നെ മുൻകൈ എടുത്താണു ഡൽഹിയിലെ പ്രതിഷേധം തീരുമാനിച്ചത്.

കൊല്ലത്തു പി.സി.വിഷ്ണുനാഥിനെ വെട്ടിയതാണ് എയെ കാര്യമായി പ്രകോപിപ്പിച്ചത്. അവിടെ ബിന്ദുകൃഷ്ണയെ നിയോഗിച്ചതോടെ ഒരേ സമയം വിഷ്ണുവിന്റെയും ഷാനിമോൾ ഉസ്മാന്റെയും (ആലപ്പുഴ) സാധ്യത പോയി. കോട്ടയത്തു ലതികാ സുഭാഷിനെ തന്ത്രപരമായി ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം എ ഗ്രൂപ്പിനെ വെട്ടാൻ മനപ്പൂർവ്വം ഹൈക്കമാണ്ട നടത്തിയ കളികളാണെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു. നിയമസഭാതിരഞ്ഞെടുപ്പു തിരിച്ചടിക്കുശേഷം പദവികളെല്ലാം നിരസിച്ചു പ്രതിപക്ഷനേതാവിന് അകമഴിഞ്ഞ പിന്തുണ നൽകിവരികയാണ് ഉമ്മൻ ചാണ്ടിയെന്ന് എ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ ആ സാഹചര്യം നിലനിൽക്കുമ്പോൾ ശക്തമായ ഒരു വിഭാഗത്തെ സംഘടനാരംഗത്തു തഴഞ്ഞതു നീതീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് എയും ഉമ്മൻ ചാണ്ടി പ്രതിഷേധം ശക്തമാക്കുന്നത്.

ഡിസിസി പുനഃസംഘടനയിൽ നിലവിലുണ്ടായിരുന്ന ജില്ലകളിൽ രണ്ടെണ്ണം കവർന്നെടുത്തുവെന്ന് മാത്രമല്ല, ഗ്രൂപ്പിന്റേതായി നൽകിയ പട്ടിക പരിഗണിച്ചുമില്ല. ഇത് ഗ്രൂപ്പിനെ അപമാനിക്കുന്നതായല്ല അവരുടെ വിലയിരുത്തൽ. പകരം ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കാനുള്ള നീക്കമായാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഓരോ നടപടികളും അതാണ് സൂചിപ്പിക്കുന്നത്. തങ്ങളെ വിശ്വാസമില്ലാത്തവരുമായി അങ്ങനെ സഹകരിക്കേണ്ടതില്ലെന്നാണ് അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയുടെ നിലപാട്.