തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അസത്യ പ്രചാരണം നടത്തിയെന്നു വാദിച്ചാണു തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിൽ കേസ് നൽകിയത്.

ചട്ടലംഘനം നടത്തിയെന്നു കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യമന്ത്രി പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ 31 അഴിമതി കേസുകൾ ഉണ്ടെന്ന വി.എസിന്റെ ആരോപണത്തിന്റെ പേരിലാണു കേസ് നൽകിയത്.

എന്നാൽ വി. എസിന്റെ പ്രചാരണം തെറ്റാണെന്നും മന്ത്രിസഭയിലെ ആരുടെ പേരിലും കേസില്ലെന്നും ആകെ എഫ്.ഐ.ആർ. സമർപ്പിച്ചത് മുൻ മന്ത്രി കെ എം മാണിയുടെ പേരിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ കേസിൽ മാണിയെ കോടതി കുറ്റവിമുക്തനാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ കേസിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണു സിപിഐ(എം). നേതൃത്വം.

ഏതു ഹീനമാർഗത്തിലൂടെയും അധികാരത്തിലെത്തുകയാണ് വിഎസിന്റെ ലക്ഷ്യമെന്നാണു പരാതി നൽകിയത് അറിയിച്ചുകൊണ്ടുള്ള ്രപസ്താവനയിൽ ഉമ്മൻ ചാണ്ടി പറഞ്ഞത്.

കപടമനസാക്ഷിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ പരാതി നൽകുന്നതെന്നു വി എസ് പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരേയുള്ള അഴിമതിക്കേസുകളുടെ വിവരങ്ങൾ പ്രചരിക്കുകയാണ്. ആരോപണങ്ങളെ നേരിടാനാകാതെ കേസുകളിലൂടെ നേരിടുന്നത് പരിഹാസ്യമാണെന്നും വി എ സ് കൂട്ടിച്ചേർത്തു.