ന്യൂഡൽഹി: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തിരുവനന്തപുരം കിഴക്കേകോട്ടയിലെ രാജധാനി ബിൽഡിങ് പൊളിക്കുന്നതിനു സുപ്രീം കോടതിയുടെ സ്റ്റേ. കെട്ടിടം ഉടമയായ ബിജു രമേശ് നൽകിയ അപ്പീലിലാണു ചൊവ്വാഴ്ച വരെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്.

കെട്ടിടം പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ബിജു രമേശിന്റെ അപ്പീലിൽ ജസ്റ്റിസ് ജെ.എസ്. കേഹർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷൻ അനന്തയുടെ ഭാഗമായാണ് ബിജുവിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാൻ ഹൈക്കോടതി ഈ മാസം ആറിന് അനുമതി നൽകിയത്. പുറമ്പോക്കിലുള്ള കെട്ടിട ഭാഗം മാത്രം പൊളിച്ചു നീക്കാമെന്നും കെട്ടിട ഉടമയ്ക്കുണ്ടാകുന്ന നാശനഷ്ടം പരമാവധി കുറയ്ക്കുന്ന തരത്തിൽ കെട്ടിടം പൊളിക്കണമെന്നമായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നഗരത്തിലെ തെക്കനംകര കനാൽ കൈയേറി നിർമ്മിച്ച കെട്ടിടം പൊളിക്കാൻ ജില്ലാ ഭരണകൂടം ബിജു രമേശിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെ ചോദ്യം ചെയ്ത് ബിജു രമേശ് നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കെട്ടിടം പൊളിക്കുന്നത് തടഞ്ഞു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പൊളിക്കാൻ അനുമതി നൽകിയത്.