രാജ്യത്തിന്റെ ഭൂപടത്തിൽ ചരിത്രപരമായി സ്ഥാനം പിടിച്ചിട്ടുള്ള മണ്ണാണ് കണ്ണൂരിന്റേത്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ജിയുടെ നാട്. കമ്മ്യുണിസ്‌റ് മുഖ്യമന്ത്രിയായിരുന്ന നായനാരുടെയും കോൺഗ്രസ് മുഖ്യ മന്ത്രിയായിരുന്ന കരുണാകരന്റെയും നാട്. കേരളത്തിലെ കമ്മ്യുണിസ്‌റ് പാർട്ടി പിറവിയെടുത്ത പിണറായിയും പാറപ്രവും കണ്ണൂർ എന്ന ഈ നാട്ടിലാണ്. തെയ്യവും, സർക്കസും, ക്രിക്കറ്റും , ബിരിയാണിയും മുതൽ സ്വാതന്ത്രസമര ചരിത്രം വരെയും അവിടെ നിന്നും ചരിത്രാതീത കാലം വരെയും കണ്ണൂരിന്റെ പെരുമ കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്. കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നും കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കപ്പെടുന്ന നാട് ഇന്നിന്റെ വർത്തമാനത്തിൽ ചോര മണക്കുന്ന രാഷ്ട്രീയ കുരുതിക്കളമാണ്.

കോലത്തിരിമാരും അറയ്ക്കൽ രാജവംശവും തുടങ്ങി പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ അങ്ങനെ സ്വദേശീയരും വിദേശീയരുമായ എല്ലാ ശക്തികളുടെയും പ്രധാന താവളങ്ങളായിരുന്ന കണ്ണൂരിനെ ഇന്ന് കേവലം കക്ഷി രാഷ്ട്രീയത്തിന്റെ പോർക്കളമാക്കിയത് പ്രബുദ്ധമെന്നു നാം വിശ്വസിക്കുന്ന രാഷ്ട്രീയ മണ്ഡരി ബാധിച്ച ഒരുപറ്റം ജനതയും അവരുടെ ഷണ്ഡത്വം ബാധിച്ച പ്രത്യശാസ്ത്രങ്ങളുമാണ്.

ജാതി -മത-വർഗ്ഗ കേന്ദ്രീകൃതമായ ഉത്തരേന്ത്യയിലെ ചില പ്രാദേശിക രാഷ്ട്രീയപാർട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, ഭൂരിപക്ഷ സമുദായ കേന്ദ്രീകൃതമായ ബിജെപി പോലുള്ള പ്രസ്ഥാനങ്ങളും കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ ശൈലിയിൽ പാർട്ടി ഗ്രാമങ്ങളും, പാർട്ടി കോടതികളും, ആയുധ നിർമ്മാണ പരിശീലന കേന്ദ്രവുമെല്ലാം കണ്ണൂരിന്റെ മാത്രം പ്രത്യേകതകളാണ്. അണികളെ രാഷ്ട്രീയ അടിമകളാക്കിയാണ് പലപ്പോഴും ഇത്തരം പാർട്ടികൾ തങ്ങളുടെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാറുള്ളത്. കേഡർ സ്വഭാവത്തിലുള്ള പാർട്ടികളായതിനാൽ തന്നെ ഇവയ്ക്ക് ആസൂത്രിത അജണ്ടകളുമുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായ യുവാക്കളെയും കുട്ടികളെയുമാണ് ഇരു പാർട്ടികളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ കരുക്കളാക്കാറുള്ളത്.

പാർട്ടി ക്‌ളാസുകൾ നൽകിയും, ഏകപക്ഷീയമായ പ്രത്യയശാസ്ത്ര നയങ്ങൾ മനസ്സുകളിൽ കുത്തിവച്ചും, വിദ്വേഷങ്ങൾ വളർത്തിയും കമ്മ്യുണിസ്‌റ് പാർട്ടികൾ മുതലെടുപ്പ് നടത്തുമ്പോൾ മറുഭാഗത്തു പോഷക സംഘടനകളുടെയും, സമാന ആശയങ്ങളുള്ള വർഗ്ഗീയ സംഘനകളിലൂടെയും ആയുധ പരിശീലനം ഉൾപ്പെടെ നൽകി വർഗ്ഗീയ ആശയങ്ങൾ അണികളിൽ കുത്തി നിറച്ച് ചാവേറുകളെ സൃഷ്ടിക്കുകയാണ് ബിജെപി ആർ എസ് എസ് പോലുള്ള പാർട്ടികളും സംഘടനകളും ചെയ്യാറുള്ളത്. രാജ്യത്തു തന്നെ പാർട്ടി ഗ്രാമങ്ങളുള്ള അപൂർവ്വം സ്ടലങ്ങളിലൊന്നാണ് കണ്ണൂർ. ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രാഷ്ട്രീയ പാർട്ടികൾക്ക് ആയുധപ്പുരകളും, ആയുധ പരിശീലന കേന്ദ്രങ്ങളും ചാവേറുകളും ഉള്ള ജില്ല എന്ന നിലയിൽ കണ്ണൂരിന്റെ ദുർഖ്യാതി അന്താരാഷ്ട്ര തലത്തിൽ വരെ എത്തി നിൽക്കുന്നു എന്നതിന് ഉദാഹരണമാണ് ബി ബി സിയിൽ ഉൾപ്പെടെ അന്തർദേശീയ മാദ്ധ്യമങ്ങളിൽ വിദ്വേഷ രാഷ്ട്രീയം കൊടികുത്തി വാഴുന്ന കണ്ണൂരിനെ കുറിച്ചുള്ള മണിക്കൂറുകൾ നീളുന്ന പ്രോഗ്രാമുകൾ .

കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത് സിപിഐ(എം)-ആർ.എസ്.എസ്-ബിജെപി സംഘർഷങ്ങൾക്കിടയിലാണ്. അതും കണ്ണൂരിന്റെ മണ്ണിൽ. ആശയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും എത്രയൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും രാഷ്ട്രീയപകപോക്കലുകളുടെ ഭ്രാന്തമായ ആക്രമണോത്സുകത മൂലം എത്രയോ അമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടു. ഭാര്യമാർക്ക് ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു. സഹോദരിമാർക്ക് സഹോദരന്മാരെ നഷ്ടമായി. ഇപ്പോഴും ഉറ്റവരെ നഷ്ടപ്പെട്ടതിലുള്ള മാനസികാഘാതത്തിൽ കഴിയുന്ന കുടുംബങ്ങൾ എറെയാണ്. ഐ എസ് നെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ മനുഷ്യശരീരത്തെ വാഴത്തണ്ടുപോലെ 51 ഉം 66 ഉം കഷണങ്ങളായി വെട്ടിത്തള്ളുന്ന ക്രൂരമായ നരഹത്യകൾ കണ്ടുരണേണ്ടി വരുന്ന മലയാളിക്ക് സമ്പൂർണ്ണ സാക്ഷരതാ നേടിയെന്നും ദൈവത്തിന്റെ സ്വന്തം നാടാണെന്നും എന്ന് അഭിമാനിക്കുന്നതിൽ എന്ത് ധാർമ്മികതയാണുള്ളത്.

ഒന്നിന് രണ്ടായും അഞ്ചിന് പത്തായും കൊലകൾ നടത്തി തിരിച്ചടിക്കുന്ന ഭീകരതക്ക് രാഷ്ട്രീയനേതാക്കൾ നൽകിവരുന്ന പ്രോത്സാഹനവും, പിന്തുണകളും ചെറുതല്ല. യഥാർത്ഥ കുറ്റവാളികൾക്കുപകരം വ്യാജപ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ക്രിമിനലുകളെ പുറത്തുതന്നെ നിർത്തി വീണ്ടും കൊലപാതകങ്ങൾ ആവർത്തിക്കുന്ന കണ്ണൂരിന്റെ രാഷ്ട്രീയസംസ്‌ക്കാരം ഇതരജില്ലക്കാർ പോലും ഭയപ്പാടോടെയാണ് നോക്കിക്കണ്ടിരുന്നത്. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയപ്രതിയോഗികളെ കൊലപ്പെടുത്തുന്ന രീതികളും കണ്ണൂർ നമുക്ക് കാണിച്ചുതന്നു. രാഷ്ട്രീയം എങ്ങനെ മരണത്തെ വെല്ലുവിളിക്കുന്നു എന്ന് ഐ എസ്സിനും മുൻപ് നമ്മെ പഠിപ്പിച്ചത് കണ്ണൂരാണെന്നു വേണമെങ്കിൽ പറയാം.

കണ്ണൂരിൽ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദരിദ്രരായ മനുഷ്യരാണ്. തൊഴിലാളികളോ തൊഴിൽരഹിതരോ ആയ ദരിദ്രരാണ് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. ചുളുവിൽ രക്തസാക്ഷികളെ സൃഷ്ടിച്ച് ഭൂരിപക്ഷം വരുന്ന സവർണ്ണ രാഷ്ട്രീയ നേതൃത്വവും, രാഷ്ട്രീയ മുതലാളിമാരും രാഷ്ട്രീയ ആഡംബരതയിൽ ആറാടുകയാണ് എന്ന യാഥാർഥ്യം പാവം ചാവേറുകളാകുന്ന പാർട്ടി അടിമകൾ മനസിലാക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം. ബീഡി തെഴിലാളികളും, കശുവണ്ടി തൊഴിലാളികളും എന്ന് വേണ്ട ഒരു നേരത്തെ ആഹാരത്തിനായി എല്ലു വെള്ളമാക്കി പണിയെടുക്കുന്ന കൂലിപ്പണിക്കാരാണ് രാഷ്ട്രീയ പാർട്ടികൾക്കായി ബോംബുകൾ നിർമ്മിക്കുന്നതും സ്വയം പൊട്ടിച്ചു ചാകുന്നതിനും നിയോഗിക്കപ്പെടുന്നത്. രാഷ്ട്രീയ വൈര്യത്താൽ പരസ്പരം വെട്ടി ചാകുമ്പോൾ പലപ്പോഴും ഉറ്റവർക്കും ഉടയവർക്കും അവസാന ഒരുനോക്ക് കാണുന്നതിന് പോലും ചേർത്ത് വയ്ക്കാൻ കഴിയാത്തവിധം പൊട്ടിത്തെറിച്ചിട്ടുണ്ടാകും രാഷ്ട്രീയ തടങ്കലിലാക്കപ്പെട്ട ശരീരങ്ങളുടെ രാഷ്ട്രീയം. 476 ലധികം കൊലപാതങ്ങൾ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം കണ്ണൂരിൽ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്, ജീവ ശവമായി ജീവിതം തള്ളി നീക്കുന്ന ഇരകളും തീരെ കുറവല്ല. ഭൂരിപക്ഷ സമുദായത്തിന് കൃത്യമായ മേൽകൈയുള്ള ജില്ലയിൽ വർഗ്ഗീയ ആശയങ്ങൾ തന്നെയാണ് കമ്മ്യുണിസ്‌റ് പ്രസ്ഥാനങ്ങളുടെയും ആയുധം എന്നത് കമ്മ്യുണിസത്തെ ആകെ നാണിപ്പിക്കുന്ന വസ്തുതയാണ്. രക്തസാക്ഷി ഫണ്ട് എന്ന പേരിൽ പണം സ്വരൂപിക്കലും ഓരോ കവലയിലും രക്തസാക്ഷി മണ്ഡപങ്ങൾ കെട്ടി ഉയർത്തപ്പെടും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിലെ രാഷ്ട്രീയ അപചയത്തിന്റെ നേർക്കാഴ്ചകളാണ്.

ടി പി ചന്ദ്രശേക്ഷരന്റെ വധത്തെ തുടർന്ന് കേരളത്തിൽ കമ്മ്യുണിസ്‌റ് പ്രസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധി നേരിട്ടെങ്കിലും കേരള മനസാക്ഷിയെ പിടിച്ചുലച്ച ആ 51 വെട്ടുകൾക്കുപോലും ക്രിമിനൽ വത്കരിക്കപ്പെട്ട വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതിന്റെ മകുടോദാഹരണമാണ് ടി പി വധത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടി കർക്കശക്കാരനായ പിണറായി വിജയൻ കേരളത്തിന്റെ ഭരണ ചക്രം കയ്യിലെടുത്തത്തു എന്നത് .

കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടി പിറവിയെടുത്ത പിണറായി എന്ന സ്ഥലം സ്വന്തം പേരിനോടും ജീവിതത്തോടും ചേർത്ത് വായിച്ച വിജയൻ സഖാവ് മുഖ്യമന്ത്രിയായിരിക്കെ ഇതാ ആ മണ്ണിൽ തന്നെ രക്തസാക്ഷികൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വെട്ടുകളിലും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും മാത്രമാണ് അവിടെ ഓരോ മരണവും വ്യസ്തമായിട്ടുള്ളത്. പച്ച ഇറച്ചിയിൽ വെട്ടുമ്പോൾ ചിന്തുന്ന ചോരയ്ക്ക് കമ്മ്യുണിസ്റ്റാകുമ്പോഴും ബി ജെപിയോ ആർ എസ് എസ്സോ ആകുമ്പോഴും ഒരേ രാഷ്ട്രീയമാണ്. ക്രൂരതയുടെയും മരണത്തിന്റെയും രാഷ്ട്രീയം.

ജനാധിപത്യ ഫെഡറൽ സിസ്റ്റത്തിൽ പ്രജകളെ സംരക്ഷിക്കേണ്ട അതി പ്രധാനമായ ബാധ്യത അതാത് സംസ്ഥാനങ്ങളുടെയും, രാജ്യത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വമാണ്. govt of the people for the people by the people = Democracy എന്നത് ഈ പരിതസ്ഥിയിലെങ്കിലും നാം പൊതുജനങ്ങൾ ഓർക്കേണ്ടതുണ്ട്.

സഖാവ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അത് കഴിഞ്ഞു മാത്രമേ അദ്ദേഹം ഒരു പാർട്ടി നേതാവാകുന്നുള്ളൂ. അതുകൊണ്ടുതന്നെ അക്രമികൾ അതാരായിരുന്നാലും നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്നു ശിക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. അതിനു ഏറ്റവും ആദ്യം ബാധ്യതപ്പെട്ടതും സഖാവ് പിണറായി തന്നെയാണ്. സാമൂഹ്യ വിരുദ്ധരായിട്ടുള്ളവർ അല്ലെങ്കിൽ അക്രമത്തിനു കോപ്പുകൂട്ടുന്നവർ അത് ഏതു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെങ്കിലും നിയമപരമായി നേരിടണം. അത്തരം സംഘടനകളെയും പാർട്ടികളെയും അവരുടെ പങ്ക് വെളിപ്പെടുത്തി നോരോധിക്കാനോ, നിയന്ത്രിക്കാനോ സാധിക്കണം മറിച്ച് ബിജെപിക്കാർ അല്ലെങ്കിൽ ആർ എസ് എസ്സുകാർ ആയുധപ്പുരകളുണ്ടാക്കുമ്പോൾ ചാവേറുകളെ സൃഷ്ടിക്കുമ്പോൾ അതിലേറെ വലിയ ആയുധ ശേഖരം നടത്താനും ചീവേരുകളെ റിക്രൂട്ട് ചെയ്യാനും പാർട്ടി അണികളോട് ആഹ്വാനം ചെയ്യുകയല്ല വേണ്ടത്. പൊലീസും സേനകളും ഇച്ഛാനുസരണം പ്രവർത്തിക്കുന്ന അധികാരത്തിന്റെ മാന്ത്രിക ദണ്ട് അങ്ങയുടെ കൈവശമാണല്ലോ? അതുകൊണ്ടു തന്നെ ഒരു പാർട്ടിയുടെയും അടിമകളല്ലാത്ത സമാധാനം കാംക്ഷിക്കുന്ന പ്രതീക്ഷയറ്റ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരു വലിയ ഭൂരിപക്ഷം ജനങ്ങളുണ്ടിവിടെ അവരുടെ മുൻപിൽ പൊട്ടൻ കളിക്കരുത്. നമുക്ക് മുൻപിൽ അനുഭവങ്ങൾ ഏറെയുണ്ട് എന്നതും മറക്കരുത്.

പട്ടിയെ ബിസ്‌ക്കറ്റ് കാണിച്ചു കൊതിപ്പിക്കുന്നതുപോലെ രാഷ്ട്രീയ അടിമകളാക്കുന്ന ആളുകളെ നക്കാപ്പിച്ച ഔദാര്യങ്ങൾ കാണിച്ചു ചാവേറുകളാക്കി മാറ്റുകയാണ് രീതി. പരിപ്പ് വടയും കട്ടൻ ചായയിൽ നിന്നും വീഞ്ഞും കെ എഫ് സി ബർഗ്ഗറിലേക്കും പാർട്ടി പ്രത്യയശാസ്ത്രം മാറിയത് അറിയാത്ത അത്രയും പാവങ്ങളായ പാർട്ടി ചാവേറുകളാണ് കണ്ണൂരിലുള്ളത് എന്നതോർത്ത് സഹതപിക്കാനേ സാംസ്കാരിക കേരളത്തിന് കഴിയുകയുള്ളൂ.

മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മനുഷരെ ജീവിതകാലം മുഴുവൻ എന്തിനും തയ്യാറുള്ള രാഷ്ട്രീയ അടിമകളായി നിർത്തുകയും, ആവശ്യമുള്ളപ്പോൾ ഓരോരുത്തരെ കൊലക്കുകൊടുക്കുകയും ചെയ്യാം എന്ന പഴയ ഫ്യൂഡൽ മാനേജുമെന്റ് തന്ത്രം ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സമ്പൂർണ്ണ സാക്ഷരതാ നേടിയ, ലോക ശക്തിയായ അമേരിക്കയെക്കാൾ കൂടുത ലിറ്ററസി റേറ്റുള്ള കേരളത്തിൽ വിലപ്പോകുന്നു എന്നത് ആഴത്തിൽ പഠന വിധേയമാക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല.