കാൻപുർ: രാജ്യത്തെ വികസന പ്രവർത്തനങ്ങൾ പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണെന്നും രാജ്യത്തിനും സമൂഹത്തിനും മുകളിൽ പ്രതിപക്ഷത്തിന് അവരുടെ രാഷ്ട്രീയ താൽപര്യമാണ് വലുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

അധികാരത്തിൽ ഇരിക്കുമ്പോൾ നടപ്പിലാക്കാൻ പറ്റാത്ത വികസന പ്രവർത്തനങ്ങൾ ഇപ്പോൾ മുന്നോട്ട് പോവുമ്പോൾ പ്രതിപക്ഷം അതിന് എതിരെ നിൽക്കുകയാണ്. കാൺപൂരിൽ മുൻ സമാജ്വാദി പാർട്ടി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ഹർമോഹൻ സിങ്ങിന്റെ പത്താംവാർഷികത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

'ഇപ്പോൾ ഒരു തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ അവരതിനെ എതിർക്കും. രാജ്യത്തെ ജനങ്ങൾക്ക് അതിഷ്ടപ്പെടില്ല. സമൂഹത്തെക്കാളും രാജ്യത്തെക്കാളും അവരുടെ ആശയങ്ങൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കും ആണ് മുൻഗണന നൽകുന്നതെന്നു കാണുന്നു' അദ്ദേഹം വ്യക്തമാക്കി.

അവർക്ക് നടത്താനാവാത്ത കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമ്പോൾ അതിനെ എതിർക്കുകയാണവർ. രാജ്യത്തെ ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്രത്തിന് ശേഷം രാജ്യത്തെ നയിക്കാൻ ആദ്യമായി ഒരു ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെത്തുന്ന ദിവസമാണിന്നെന്നും മോദി പറഞ്ഞു.