ഹൈദരാബാദ്: അധികൃതർ അനുമതി നിഷേധിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മെയ് ഏഴിന് ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോൺഗ്രസ്. സർവകലാശാലയിലെത്തി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളറിയാൻ അവരുമായി സംവദിക്കുമെന്നും കോൺഗ്രസ് എംപി ഉത്തം കുമാർ റെഡ്ഡി വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്ക് സന്ദർശനാനുമതി നിഷേധിച്ച ഉസ്മാനിയ സർവകലാശാല അധികൃതരുടെ നടപടിയിൽ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ(എൻ.എസ്.യു.ഐ)യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് കാംപസിൽ നടക്കുന്നത്. സമരം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

പരിപാടിക്ക് അനുമതി ആവശ്യപ്പെട്ട് കാംപസിനകത്ത് സമരം നടത്തിയ 18 എൻ.എസ്.യു.ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ സമരത്തിനിടയിൽ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഈ മാസം ആറ്, ഏഴ് തിയതികളിൽ തെലങ്കാനയിലെ വാറങ്കലിൽ കോൺഗ്രസ് മഹാസമ്മേളനം നടക്കുന്നുണ്ട്. അഞ്ചുലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഇതിനിടയിൽ ഉസ്മാനിയ സർവകലാശാലാ കാംപസിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താൻ നിശ്ചയിച്ചെങ്കിലും സർവകലാശാലാ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.

റെഡ്ഡിയും മറ്റ് കോൺഗ്രസ് നേതാക്കളും രാഹുലിന് സന്ദർശനാനുമതി നിഷേധിച്ച സർവകലാശാല നടപടിയെ അപലപിച്ചു. ബിജെപി നേതാക്കൾക്ക് സർവകലാശാല സന്ദർശിക്കാം, പരിപാടികളിൽ പങ്കെടുക്കാം, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെയും കെ. രാമറാവുവിന്റെയും ജന്മദിനങ്ങൾ ആഘോഷിക്കാം എങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ നേതാവിന് അനുമതി നിഷേധിച്ചുവെന്ന് അവർ ചോദിച്ചു. സർവകലാശാല കെ.സി.ആറിന്റെ സ്വകാര്യസ്വത്താണോയെന്നും ഉത്തം കുമാർ റെഡ്ഡി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനം രാഷ്ട്രീയോദ്ദേശ്യത്തോടെയുള്ളതല്ല. ഹോസ്റ്റലും മെസ്സും സന്ദർശിക്കുകയും വിദ്യാർത്ഥികളോട് തൊഴിലില്ലായ്മയെ കുറിച്ച് സംവദിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന പ്രക്ഷോഭത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നിർണായക പങ്കു വഹിച്ച ഒസ്മാനിയ സർവകലാശാല സന്ദർശിക്കാനും വിദ്യാർത്ഥികളുമായി സംസാരിക്കാനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നു. അതിനെന്തിനാണ് കെ.സി.ആർ ഭയപ്പെടുന്നതെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി ചോദിച്ചു.

ഒസ്മാനിയ സർവകലാശാലയിലും മന്ത്രി മന്ദിരങ്ങൾക്ക് മുൻപിലും സമരം ചെയ്ത കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന തെലങ്കാന കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ടി. ജഗ റെഡ്ഡിയെ കരുതൽ തടങ്കലിലാക്കി. സർക്കാരിന്റെ തരം താണ നടപടിയാണിതെന്ന് കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ വിമർശിച്ചു. തെലങ്കാന സംസ്ഥാനം രൂപീകൃതമായത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുള്ളതുകൊണ്ടാണെന്നത് സർക്കാർ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.